ന്യൂഡല്‍ഹി: ഹരിയാനയിലെ തോല്‍വി അപ്രതീക്ഷിതമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. തോല്‍വിയെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കും. ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി സംശയിക്കുന്നു. നിരവധി മണ്ഡലങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ പരാതികളെല്ലാം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം രാഹുല്‍ഗാന്ധി നടത്തുന്ന ആദ്യ പ്രതികരണമാണിത്. ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം നേടിയത് ഇന്ത്യയുടെ ഭരണഘടനയുടെ വിജയമാണ്, ജനാധിപത്യ ആത്മാഭിമാനത്തിന്റെ വിജയമാണ്. വിജയത്തില്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും രാഹുല്‍ഗാന്ധി വ്യക്തമാക്കി.

ഹരിയാനയില്‍ തുടക്കത്തില്‍ ലീഡ് നേടിയശേഷമായിരുന്നു കോണ്‍ഗ്രസ് തകര്‍ന്നത്. 90 അംഗ നിയമസഭയില്‍ 37 സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിന് നേടാനായൂള്ളൂ. 48 സീറ്റു നേടി ബിജെപി തുടര്‍ച്ചയായി മൂന്നാംവട്ടവും അധികാരം ഉറപ്പിച്ചു. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ്- സിപിഎം പാര്‍ട്ടികളുടെ ഇന്ത്യ മുന്നണി 49 സീറ്റ് നേടിയാണ് ഭരണം പിടിച്ചത്. ബിജെപിക്ക് 29 സീറ്റേ നേടാനായുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *