ന്യൂഡല്‍ഹി : വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്‍ ലോക്സഭ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിട്ടു. പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തിനിടെയാണ് ബിൽ ജെപിസിയ്ക്ക് വിട്ടത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ബിൽ ജെപിസിയ്ക്ക് വിടാനുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷവും വിവിധ സംഘടനകളും ഉന്നയിച്ച ആശങ്കകൾ ജെപിസി പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
പാടില്ലെന്നും, അത് പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബില്ലിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും, ബിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഇതിനെ എതിർത്ത് കേന്ദ്രമന്ത്രി കിരൺ റിജിജുവും രംഗത്തെത്തി. ബില്ലിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള പ്രൊവിഷൻ തെളിയിക്കാൻ റിജിജു വെല്ലുവിളിച്ചു.
എഫ്സിആർഎ ഭേദഗതി ബിൽ പാടില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും, കാര്യാപദേശക സമിതിയിൽ അക്കാര്യം വ്യക്തമാക്കിയതാണെന്നും കെസി വേണുഗോപാൽ എം പി പറഞ്ഞു. ബിൽ ക്രിസ്ത്യൻ സംഘടനകളെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. ആർഎസ്എസ് അടക്കം വിദേശസംഭാവനകൾ സ്വീകരിക്കുന്നുണ്ട്. അവരെ ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതിയാണ് കൊണ്ടുവരുന്നതെന്നും കെ സി വേണുഗോപാൽ വിമർശിച്ചു.

