പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം. പോളണ്ടും, യുക്രെയ്നും സന്ദർശിക്കുന്നതിൻ്റെ ഭാ​ഗമായാണ് മോദി ബുധനാഴ്ച യൂറോപ്പിലെത്തിയത്. പോളണ്ടിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. 45 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. ഇന്ത്യ-പോളണ്ട് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി പ്രസിഡന്റ് ആൻഡ്രെജ് ദുഡ, പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.

ആഹ്ളാദാരവങ്ങളോടെയാണ് ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിയെ സ്വാ​ഗതം ചെയ്തത്. സ്നേഹോഷ്മളമായ വരവേൽപ്പിന് പ്രസം​ഗത്തിൽ പ്രധാനമന്ത്രി നന്ദി പറഞ്ഞു. റഷ്യ-യുക്രൈൻ യുദ്ധഘട്ടത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകിയ പിന്തുണയിലും മോ​ദി ഇന്ത്യൻ സമൂഹത്തിന് നന്ദി പറഞ്ഞു. പോളണ്ട് സന്ദർശിച്ച മോദി, വാർസയിലെ ​ഗുഡ് മഹാരാജ സ്ക്വയർ സന്ദർശിച്ചു. ജാംനഗറിലെ മുൻരാജാവിൻ്റെ സ്മാരകമാണിത്. മഹാരാജാ സ്ക്വയറിന് പുറമെ മറ്റ് രണ്ട് സ്മാരകങ്ങൾ കൂടി അദ്ദേഹം സന്ദർശിച്ചു. പോളണ്ട് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി യുക്രൈനും സന്ദർശിക്കും.

‘ഇന്ത്യ ബുദ്ധഭ​ഗവാന്റെ രാജ്യമാണ്. ഇന്ത്യ സമാധാനം ആ​ഗ്രഹിക്കുന്നു. ഇന്ത്യയുടെ ആശയം വ്യക്തമാണ് – ഇത് യുദ്ധത്തിന്റെ കാലമല്ല. പ്രശ്ന പരിഹാരത്തിന് സംവാദത്തിലും നയതന്ത്രത്തിലുമാണ് ഇന്ത്യ വിശ്വസിക്കുന്നത്’. പ്രധാനമന്ത്രി പറഞ്ഞു. ‘എല്ലാവരുമായും സംവദിക്കുക, എല്ലാവരുടെയും വളർച്ചയ്ക്കായി സംസാരിക്കുക, എല്ലാവരുടെയും താത്പര്യങ്ങൾക്കായി ചിന്തിക്കുക ഇതാണ് ഇന്നത്തെ ഇന്ത്യ. കൊവിഡ് വന്നപ്പോഴും മനുഷ്യത്വമാണ് ആദ്യമെന്ന് ഇന്ത്യ പറഞ്ഞു. ഞങ്ങൾ ലോകത്താകമാനം 150 ലേറെ രാജ്യങ്ങളിലേക്ക് മരുന്നുകളും വാക്സിനുകളുമയച്ചു. എവിടെയെങ്കിലും ഭൂചലനമോ മറ്റ് ദുരന്തങ്ങളോ ഉണ്ടായാൽ ഇന്ത്യക്ക് ഒന്നേ ഉള്ളൂ, ആദ്യം മനുഷ്വത്വം’, മോദി വ്യക്തമാക്കി.

‘പോളണ്ടിലെ ജനങ്ങൾ ജാം സാഹിബിനെയും കുടുംബത്തെയും സ്നേഹിക്കുന്നുവെന്നറിയാം. ​ഗുഡ് മഹാരാജ് സ്ക്വയർ അതിന്റെ തെളിവാണ്. ഡൊബ്രി മഹാരാജ സ്മാരകവും കോലാപൂരിലെ സ്മാരകവും ഞാൻ സന്ദർശിച്ചു. ഈ അവസരത്തിൽ ജാം സാഹിബ് മെമോറിയൽ യൂത്ത് ആക്ഷൻ രൂപീകരിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിക്കുന്നു’വെന്നും – മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *