വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാന്‍ ഉള്‍പ്പെടെ ഇറങ്ങാന്‍ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

അതേസമയം, കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയില്‍ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി. തുരങ്ക പാതയ്ക്കായി നിര്‍മിച്ച കോണ്‍ക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലില്‍ തകര്‍ന്നു. മണ്ണിനടിയില്‍ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 7 പേരെ കാണാനില്ല. ഇവര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ മേപ്പാടി എസ്‌ഐക്കും പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മുതല്‍ അതിതീവ്ര മഴയാണ് വയനാട്ടില്‍. കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്


തുരങ്കപാതയുടെ നിര്‍മാണം നടക്കുന്ന മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്ത മഴ കാരണം നിര്‍മാണ ജോലികള്‍ ഇന്നലെ നിര്‍ത്തിവച്ചിരുന്നു. പ്രദേശത്തുണ്ടായിരുന്നവരാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങി. അഗ്‌നിരക്ഷാസേന അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദുരന്തനിവാരണ സേനാംഗങ്ങള്‍ പ്രദേശത്തേക്ക് തിരിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ച പുലര്‍ച്ചെയും ഈ മേഖലയില്‍ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ അതീവ ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *