ഉത്തരകാശി: 17 ദിവസം മരണത്തെ മുഖാമുഖം കണ്ടുള്ള ഒറ്റപ്പെടലിനും ആശങ്കകള്‍ക്കും വിട… രാജ്യത്തിന്റെയാകെ പ്രാര്‍ഥന സഫലമാക്കി സിൽക്യാര രക്ഷാദൗത്യം വിജയം.തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ ദൗത്യസംഘം പുറത്തെത്തിച്ച് തുടങ്ങി. ടണലിന് അകത്തേക്ക് പ്രവേശിച്ച് തൊഴിലാളികൾ ഓരോരുത്തരെയും പുറത്തെത്തിക്കുകയാണ്. ദേശീയ, സംസ്ഥാന ദുരന്തനിരവാരണ സേനാംഗങ്ങൾ സ്ഥലത്തുണ്ട്. കുടുങ്ങിക്കിടക്കുന്ന മുഴുവൻ ആളുകളെയും പുറത്തെത്തിക്കാൻ 2-3 മണിക്കൂറുകൾ ആവശ്യമായി വന്നേക്കും.
തുരങ്കത്തിൽ കുടുങ്ങിയ 41 പേരിൽ ഓരോരുത്തരെയായി പുറത്തേയ്ക്ക് എത്തിക്കുകയാണ്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ദുരന്തമുഖത്ത് 41 ആംബുലൻസുകൾ സജ്ജമാണ്. പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം അതിഗുരുതര അവസ്ഥയിലുള്ളവരെയാണ് ആംബുലൻസ് മാർഗം ഋഷികേശിലെ എയിംസിലെത്തിക്കുക. രാത്രിയായതിനാൽ സുരക്ഷ പരിഗണിച്ചാണ് ഹെലികോപ്റ്റർ മാർഗം ഉപേക്ഷിക്കുമെന്നാണ് വിവരം.
പ്രാഥമിക വൈദ്യസഹായം ലഭ്യമാക്കുന്നതിന് ടണലിനുള്ളിൽ തന്നെ സൗകര്യം ഒരുക്കിയിരുന്നു. താത്കാലിക മെഡിക്കൽ ഫെസിലിറ്റിയാണ് തയ്യാറാക്കിയിരുന്നത്. മതിയായ ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും ഇവിടെ സജ്ജമായിരുന്നു.17 ദിവസം നീണ്ട രക്ഷാദൗത്യമാണ് കടുത്ത വെല്ലുവിളികൾക്കൊടുവിൽ വിജയകരമായി പൂർത്തിയായത്.
