ചാലക്കുടി: പൊരിങ്ങൽകുത്ത് എൽ.പി സ്കൂളിന്റെ അടുക്കള കാട്ടാന തകർത്തു. സ്കൂൾ അടുക്കളയുടെ വാതിൽ പൊളിച്ച് അകത്തുകടന്ന കാട്ടാന പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും വലിച്ച് പുറത്തിട്ട് നശിപ്പിച്ചു. രാത്രിയിലുണ്ടായ സംഭവത്തെ തുടർന്ന് ബഹളം കേട്ടെത്തിയ നാട്ടുകാർ പാട്ട കൊട്ടിയും പടക്കമെറിഞ്ഞുമാണ് ആനയെ വനത്തിലേക്ക് ഓടിച്ചുവിട്ടത്.
ആക്രമണം പകൽ സമയത്തല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ പ്രദേശത്ത് കുറച്ചുകാലമായി കാട്ടാനശല്യം രൂക്ഷമായി തുടരുന്നത് പ്രദേശവാസികളിലും രക്ഷിതാക്കളിലും വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ആന ഭയം കാരണം കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ പോലും രക്ഷിതാക്കൾ മടിക്കുന്ന സാഹചര്യമാണുള്ളത്. സ്കൂൾ പരിസരത്ത് തുടർച്ചയായുണ്ടാകുന്ന കാട്ടാനയാക്രമണം സംബന്ധിച്ച് വനംവകുപ്പിന് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന പരാതി. വന്യജീവി ഭീഷണിക്ക് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

