ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ജവാൻ റമ്മിന് പ്രത്യേക പരിഗണന നൽകുകയും വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്ന പരാതിയിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനും (ബെവ്കോ) കേന്ദ്ര മത്സര കമ്മീഷനും (സിസിഐ) സുപ്രീം കോടതി നോട്ടീസയച്ചു. ജവാൻ റം ഉത്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനമായ തിരുവിതാംകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ (എൻസിഎൽഎടി) മുൻ ഉത്തരവിനെ ചോദ്യം ചെയ്ത് കൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബെവറേജ് കമ്പനീസ് (സിഐഎബിസി) സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. സർക്കാർ ബ്രാൻഡായ ജവാൻ റമ്മിന് കുറഞ്ഞ വില നിശ്ചയിച്ച് ബെവ്കോ വിപണിയിൽ വഴിവിട്ട സഹായങ്ങൾ നൽകുന്നുവെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമിത് സിബൽ വാദിച്ചു. സ്വകാര്യ മദ്യ ഉത്പാദകർക്ക് ന്യായമല്ലാത്ത തുക നിശ്ചയിക്കൽ, ഏകപക്ഷീയമായ ടെൻഡർ നിബന്ധനകൾ ചുമത്തൽ, കുടിശ്ശിക വൈകിപ്പിക്കൽ തുടങ്ങിയ രീതികളിലൂടെ ബെവ്കോ മത്സരസ്വഭാവം തകർക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

2021-ൽ ബെവ്കോയ്ക്കെതിരെ മദ്യ ഉത്പാദകരുടെ സംഘടന നൽകിയ പരാതി ബെവ്കോ അധികാരം ദുരുപയോഗം ചെയ്തതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സിസിഐ തള്ളിയിരുന്നു. തുടർന്ന് 2026 മേയിലാണ് ഈ തീരുമാനം എൻസിഎൽഎ.ടി ശരിവെച്ചത്. ജവാൻ റമ്മിന് നൽകുന്ന മുൻഗണന സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും വിപണിയെ ഇത് ദോഷകരമായി ബാധിച്ചതായി തെളിയിക്കാൻ ഹർജിക്കാർക്ക് സാധിച്ചിട്ടില്ലെന്നും അന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചിരുന്നു. ഈ വിധിയാണ് ഇപ്പോൾ സുപ്രീം കോടതിയുടെ മുന്നിലെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *