ലോകത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങളും മരണങ്ങളും നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പലപ്പോഴും ഇന്ത്യ മുന്നിലാണ്. മദ്യപിച്ച് വാഹനമോടിക്കുന്നതും അശ്രദ്ധമായ ഡ്രൈവിംഗും റോഡുകളുടെ ശോചനീയാവസ്ഥയും അലഞ്ഞുതിരിയുന്ന മൃഗങ്ങളും റോഡിലെ കുഴികളുമൊക്കെ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‍തമായി റോഡപകടത്തിനുള്ള അമ്പരപ്പിക്കുന്നൊരു കാരണമാണ് ഇപ്പോൾ വൈറലാകുന്നത്. തെങ്ങും തേങ്ങയുമാണ് റോഡപകടങ്ങളുടെ പ്രധാന കാരണമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠന റിപ്പോർട്ട്.

ഇന്ത്യയിലെ മുൻനിര ടെക്-ഫസ്റ്റ് ഇൻഷുറൻസ് ദാതാക്കളായ ആക്കോ (ACKO) യുടെ 2024 അപകട സൂചിക റിപ്പോർട്ടാണ്, 2024-ൽ മദ്യപിച്ച് വാഹനമോടിച്ചതിനെക്കാൾ അപകടങ്ങൾ തേങ്ങ വീഴുന്നത് മൂലമാണെന്ന കണ്ടെത്തിയത്. ഇന്ത്യൻ നഗരങ്ങളിലുടനീളമുള്ള അപകട ഇൻഷുറൻസ് ക്ലെയിമുകളുടെ സമഗ്രമായ വിശകലനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. 2024-ൽ മദ്യപിച്ച് വാഹനമോടിച്ചതിനെക്കാൾ 2.28 മടങ്ങ് അപകടങ്ങൾ തേങ്ങ വീഴുന്നത് മൂലമാണെന്നാണ് കണ്ടെത്തൽ.

സാമ്പ്രദായിക ഘടകങ്ങൾക്കപ്പുറം, റോഡപകടങ്ങളുടെ മറ്റ് കാരണങ്ങളിലേക്കും ഈ റിപ്പോർട്ട് വെളിച്ചം വീശുന്നു. മോശം റോഡുകളുടെ അവസ്ഥ, അലഞ്ഞുതിരിയുന്ന മൃഗങ്ങൾ, മരങ്ങളിൽ നിന്ന് വീഴുന്ന അവശിഷ്ടങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഈ സ്ഥിതിവിവരക്കണക്കുകൾക്ക് കാരണമാകുന്നു. റോഡപകടങ്ങൾക്ക് മറ്റൊരു പ്രധാന കാരണം അലഞ്ഞുതിരിയുന്ന മൃഗങ്ങളാണ്. അത്തരം കേസുകളിൽ 62 ശതമാനത്തിനും തെരുവ് നായ്ക്കളാണ് ഉത്തരവാദികൾ. അതിനുശേഷം പശുക്കൾ വരുന്നു. 29 ശതമാനം കേസുകൾ അലഞ്ഞുതിരിയുന്ന പശുക്കൾ മൂലമാണ്. തുടർന്ന് നാല് ശതമാനം എരുമകളും വരുന്നു. ഇക്കൂട്ടത്തിലാണ് മദ്യപിച്ച് വാഹനമോടിക്കുന്നതിനേക്കാൾ 2.2 മടങ്ങ് അപകടങ്ങൾ തെങ്ങുകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന കണ്ടെത്തൽ.

മെട്രോ നഗരങ്ങളാണ് റോഡപകടങ്ങളുടെ ഹോട്ട്‌സ്‌പോട്ടുകളെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു . 78 ശതമാനം ഇൻഷുറൻസ് ക്ലെയിമുകളും ഈ പ്രദേശങ്ങളിൽ നിന്നാണ് വരുന്നതെന്നത്. അതുകൊണ്ടുതന്നെ നഗരപരിസരങ്ങൾ റോഡപകടങ്ങളുടെ ഉയർന്ന അപകടസാധ്യത നേരിടുന്നുണ്ടെന്ന് വ്യക്തമാണ്. റിപ്പോർട്ട് അനുസരിച്ച്, അപകടങ്ങളുടെ പട്ടികയിൽ ഹൈദരാബാദ്, ഡൽഹി എൻസിആർ എന്നിവയും തൊട്ടുപിന്നിൽ 15.9 ശതമാനവും 14.2 ശതമാനവും വരുന്ന പൂനെയും ബെംഗളൂരുവുമാണ്. ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് ബെംഗളൂരുവിലെ ബൊമ്മനഹള്ളി പ്രദേശമാണ്. തൊട്ടുപിന്നാലെ നോയിഡ, പൂനെയിലെ മരുഞ്ചി, മുംബൈയിലെ മീരാ റോഡ് എന്നിവ ഈ നഗരങ്ങളിലെ ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.

നഗരത്തിൽ സംഭവിക്കുന്ന കുഴികളുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 44.8 ശതമാനവും സംഭവിക്കുന്ന ബെംഗളൂരുവാണ് പട്ടികയിൽ ഒന്നാമത്. 13.3 ശതമാനവും 12.3 ശതമാനവുമായി ഡൽഹിയും മുംബൈയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മെച്ചപ്പെട്ട റോഡ് സുരക്ഷയ്ക്കായി നഗര അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിൻ്റെ അടിയന്തിരാവസ്ഥയ്ക്ക് ഇത് വീണ്ടും അടിവരയിടുന്നു. പ്രകൃതിക്ഷോഭത്തിൽ വാഹനങ്ങൾക്കും വൻ നാശനഷ്‍ടം സംഭവിച്ചിട്ടുണ്ട്. ചെന്നൈയിൽ, ഇൻഷുറൻസ് ക്ലെയിമുകളുടെ 22 ശതമാനവും മൈചോങ് ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ്.

ഈ അപകടങ്ങളിൽ ഏറ്റവുമധികം ആളുകൾ ഉൾപ്പെടുന്ന വാഹനങ്ങളെയാണ് റിപ്പോർട്ട് അടിവരയിട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള വാഹനങ്ങളുടെ മുകളിൽ വരുന്നത് ഹ്യുണ്ടായ് i10 ആണ്, അതിനുശേഷം മാരുതി സുസുക്കി സ്വിഫ്റ്റ് , മാരുതി സുസുക്കി ബലേനോ തുടങ്ങിയ ചില ജനപ്രിയ മോഡലുകൾ ഉണ്ട് . ഹ്യുണ്ടായ് ഐ20 , മാരുതി സുസുക്കി ഡിസയർ എന്നിവയാണ് മറ്റ് രണ്ട് മോഡലുകൾ.

അക്കോയുടെ ഈ അപകട സൂചിക 2024 റോഡപകടങ്ങളുടെ ഞെട്ടിപ്പിക്കുന്ന കാരണങ്ങൾ എടുത്തുകാണിക്കുക മാത്രമല്ല. പ്രാദേശിക അധികാരികൾക്കും നയരൂപകർത്താക്കൾക്കും ഇതൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. റോഡിൻ്റെ അവസ്ഥ മെച്ചപ്പെടുത്തുക, അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ സാന്നിധ്യം കുറയ്ക്കുക എന്നിങ്ങനെയുള്ള മൂലകാരണങ്ങളെ അഭിസംബോധന ചെയ്യുന്നതിലൂടെ ഇന്ത്യൻ നഗരങ്ങളിലുടനീളമുള്ള അപകടങ്ങളുടെ എണ്ണം കുറയ്ക്കാനും റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും ശക്തമായ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *