ഡൽഹി: കേന്ദ്ര ഊർജ്ജ മന്ത്രി ആർകെ സിങ്ങുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. കേരളത്തിൽ തോറിയം അടിസ്ഥാനമാക്കിയുള്ള വൈദ്യുത ഉല്പാദനം അനുവദിക്കണമെന്നും ഇതിനായി ആണവ നിലയം വേണമെന്നും മന്ത്രി കൂടിക്കാഴ്ചയിൽ അവശ്യപ്പെട്ടു.
സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി പവർ പ്രോജക്റ്റുകൾക്ക് ഏകജാലക സംവിധാനം ഒരുക്കുക, നിലവിലുള്ള പദ്ധതികളുടെ വ്യവസ്ഥകളിൽ ഇളവ് അനുവദിക്കുക, പദ്ധതികൾക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം നൽകുക, നബാർഡിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ ലോൺ നൽകുക, 2018 ലെ ആർഡിഎസ് സ്കീമിന്റെ നിരക്ക് പുതുക്കുക, സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ബദൽ മാർഗരേഖ അംഗീകരിക്കുക എന്നീ ആവശ്യങ്ങളും മന്ത്രി ഉന്നയിച്ചു.
ഇതോടൊപ്പം, പുതിയതായി സ്ഥാപിക്കുന്ന ഇവി ചാർജ്ജിംഗ് സ്റ്റേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന അഡിഷണൽ ഇൻഫ്രാസ്ട്രെക്ച്ചറിന്റെ ചെലവ് കേന്ദ്രം വഹിക്കണമെന്നും അംഗന്‍ ജ്യോതി പദ്ധതി വിപുലപ്പെടുത്തുന്നതിന് സാമ്പത്തിക സഹായം നൽകണമെന്നും മന്ത്രി അവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങളെല്ലാം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.