മലപ്പുറം: താനൂരിലെ വിവാദ കസ്റ്റഡി മരണത്തിൽ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് നടപടിക്രമങ്ങളെയും സംഭവങ്ങളുടെ സമയക്രമത്തെയും കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച തിരൂർ സ്വദേശിയായ താമിർ ജിഫ്രിയെ അവശനിലയിൽ പൊലീസുകാർ താങ്ങിയെടുത്ത് ജീപ്പിൽ കയറ്റുന്നതും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ജീപ്പ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അഞ്ച് മിനിറ്റിലേറെ വൈകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
കേസ് അന്വേഷിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ആണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ താമിറിന്റെ സഹോദരൻ ഹാരിസ് ജിഫ്രിക്ക് കൈമാറിയത്. കസ്റ്റഡിയിലെടുത്ത ശേഷം താമിറിനെ ക്രൂരമായി മർദിച്ചെന്നും ഗുരുതരാവസ്ഥയിലായിട്ടും ആശുപത്രിയിലെത്തിക്കാൻ പൊലീസ് വൈകിച്ചെന്നും കുടുംബം തുടക്കംമുതൽ ആരോപിച്ചിരുന്നു.
2023 ഓഗസ്റ്റ് ഒന്നിന് പുലർച്ചെ ദേവദാർ പാലത്തിനടിയിൽനിന്നാണ് താമിറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ, പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ താമിറിനെ അതിനു മുമ്പുതന്നെ താനൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നതായി സൂചിപ്പിക്കുന്നു. ഇതോടെ പൊലീസ് തയ്യാറാക്കിയ എഫ്ഐആറിന്റെയും മഹസറിന്റെയും വിശ്വാസ്യതയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നിന് പുലർച്ചെ 1.43ഓടെയാണ് താമിറിനെയും ഒപ്പമുണ്ടായിരുന്നവരെയും താനൂർ സ്റ്റേഷനിലെത്തിച്ചതായി രേഖകളിലുള്ളത്. എന്നാൽ, ജൂലൈ 31ന് വൈകിട്ട് അഞ്ചുമണിയോടെ തന്നെ താമിറിനെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. അന്നത്തെ മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഡാൻസാഫ് സംഘം ചെളാരിയിലെ ഒരു ലോഡ്ജിൽനിന്നാണ് താമിറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് കുടുംബം പറയുന്നത്.

