ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ. ഹിസബുള്ള തലവൻ സയ്യിദ് ഹസ്സൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. ടെൽ അവീവിൽ ആക്രമണം നടന്നതായി ഇസ്രയേൽ സ്ഥിരീകരിച്ചു.
നിരവധി പേർ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്വയം പ്രതിരോധിക്കാന്‍ ഇസ്രയേലിന് എല്ലാ സാഹയവും നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഉറപ്പ് നൽകി.
ഇസ്രയേലിന് നേരെ മിസൈൽ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നുവെന്ന അമേരിക്കൻ മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണം.
ഇസ്രയേൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തുടനീളം അപായ സൈറൺ മുഴങ്ങിയതായും വിവരങ്ങൾ പുറത്തുവരുന്നു. സൈന്യം നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ ജനതയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനാണ് ഇറാന്‍റെ പദ്ധതിയെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നത്. ആക്രമണത്തിനിറങ്ങിയാല്‍ ഇറാന്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് മിസൈൽ ആക്രമണം ഉണ്ടായത്.
ഹിസബുള്ള തലവൻ സയ്യിദ് ഹസ്സൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിൽ തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ലെബനനിൽ വച്ചാണ് മിസൈൽ ആക്രമണത്തിൽ നസ്റല്ല കൊല്ലപ്പെട്ടത്.
