ന്യൂഡൽഹി: കോൺഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ഇഡി നടപടി.
കോണ്‍ഗ്രസുമായി ബന്ധപ്പെട്ട അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ്, യങ് ഇന്ത്യന്‍ സ്ഥാപനങ്ങളുടെ 751.9 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.ഓഹരികളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരാണ് യംഗ് ഇന്ത്യയുടെ ഡയറക്ടർമാർ.
സ്വകാര്യ പരാതിയിന്മേൽ ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി 2014 ജൂണ്‍ 26ലെ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാഷണല്‍ ഹെറാള്‍ഡിനെതിരെ ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം ആരംഭിച്ചത്.
കേസിൽ സോണിയഗാന്ധിക്കും രാഹുൽ ഗാന്ധിക്കും 2015 ഡിസംബറിൽ വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇരുവരുടെയും മൊഴികൾക്കൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും മൊഴി ഇ ഡി നേരത്തെ രേഖപ്പെടുത്തിയിരുന്നു.