മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന് ഇനിയും അറുതിയില്ല. കടുത്ത പനി ബാധിച്ച് അവശനിലയിലായ നാൽപ്പതുകാരിയെ കമ്പിൽ തുണി കെട്ടി കാട്ടിലൂടെ ഏഴ് കിലോമീറ്റർ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ഇടമലക്കുടി പരപ്പയാർകുടി സ്വദേശിനിയായ സുമതിക്കാണ് കാട്ടുപാതയിലൂടെയുള്ള ഈ ദുരിതയാത്ര അനുഭവിക്കേണ്ടി വന്നത്. ഒരു മാസത്തിനിടെ ഇടമലക്കുടിയിലെ വിവിധ കുടികളിൽ നിന്ന് സമാനമായ രീതിയിൽ രോഗികളെ ചുമന്നുകൊണ്ടുപോകേണ്ടി വരുന്ന മൂന്നാമത്തെ സംഭവമാണിത്.

സുമതിക്ക് പനി മൂർച്ഛിച്ച് ഗുരുതരാവസ്ഥയിലായതോടെ പ്രദേശവാസികൾ വലിയ മുളങ്കമ്പിൽ തുണി കെട്ടി മഞ്ചലൊരുക്കി ഇവരെ ഇരുത്തുകയായിരുന്നു. തുടർന്ന് കൊടുംകാട്ടിലൂടെയും ഒറ്റയടിപ്പാതയിലൂടെയും ഏഴ് കിലോമീറ്ററോളം ദൂരം ചുമന്ന് കേപ്പക്കാട് എത്തിച്ചു. അവിടെനിന്ന് ജീപ്പ് മാർഗ്ഗമാണ് ഇവരെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ ഇടമലക്കുടിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ദയനീയ സംഭവമാണിത്. ഓഗസ്റ്റ് 12-ന് ഗൂഡല്ലാർകുടി സ്വദേശിയായ 75 വയസ്സുകാരൻ മാലയപ്പനെ അസുഖം ബാധിച്ചതിനെ തുടർന്ന് കമ്പിൽ തുണി കെട്ടി ചുമന്ന് കാടിറക്കി ആശുപത്രിയിലെത്തിച്ചിരുന്നു. തൊട്ടുപിന്നാലെ ഓഗസ്റ്റ് 14-ന് വളയംപാറ കുടിയിൽ നിന്ന് 55 വയസ്സുകാരിയായ പൂമണിയെ ഇതേ രീതിയിൽ ചുമന്നാണ് സൊസൈറ്റിക്കുടിയിലെ പ്രാഥമിക ആശുപത്രിയിൽ എത്തിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പരപ്പയാർകുടിയിൽ നിന്ന് സുമതിയെയും ചുമക്കേണ്ടി വന്നത്.

