തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ നിലപാടു മാറ്റി കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടൻ. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണം എന്ന മുൻ ആവശ്യത്തിനു പകരം, കോടതി നേരിട്ടു കേസെടുത്താൽ മതിയെന്നാണു കുഴൽനാടന്റെ പുതിയ ആവശ്യം. അതേസമയം, ഏതെങ്കിലും ഒരു ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി മാത്യു കുഴൽനാടനോട് ആവശ്യപ്പെട്ടു. കേസിൽ ഈ മാസം 12ന് കോടതി വിധിപറയും.

ധാതു മണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്കു അനുമതി നൽകിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. മുഖ്യമന്ത്രി, മകൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് മാത്യു കുഴൽനാടൻ എംഎൽഎ ഹർജി ഫയൽ ചെയ്തത്.

വിജിലൻസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ കൂട്ടാക്കിയില്ല. അതിനാൽ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിടണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ ഹർജി സമർപ്പിച്ചത്. ആരോപണങ്ങൾ വിജിലൻസ് നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന വാദമുയർത്തി സർക്കാർ ​ഹർജിയെ എതിർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *