ഹൈദരാബാദ് ∙ തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണസംഖ്യ 42 ആയി. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ. രാസപദാർഥങ്ങളിലെ ജലാംശം നീക്കം ചെയ്യുന്ന ഡ്രയറിൽ ഉന്നതമർദം രൂപപ്പെട്ടിനെത്തുടർന്നുണ്ടായ പ്രതിപ്രവർത്തനം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണു പ്രാഥമിക വിവരം.
പാശമൈലാരം വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമ കമ്പനിയുടെ ഇരുനില പ്ലാന്റിലെ റിയാക്ടറിലാണ് ഇന്നലെ രാവിലെ 9.30നാണ് ഉഗ്രസ്ഫോടനമുണ്ടായത്. അപകടമുണ്ടാകുമ്പോൾ 90 തൊഴിലാളികൾ സംഭവസ്ഥലത്തുണ്ടായിരുന്നു.
പൊട്ടിത്തെറിയിൽ പ്ലാന്റ് പൂർണമായി തകർന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ശക്തിയിൽ ഏതാനും തൊഴിലാളികൾ 100 മീറ്റർ അകലേക്കുവരെ തെറിച്ചുവീണു. കത്തിക്കരിഞ്ഞ മറ്റു മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. ഫാക്ടറിയിൽ നിന്നു നീക്കിയ അവശിഷ്ടങ്ങൾ ഇപ്പോഴും കത്തുകയാണ്.