കഴിഞ്ഞ ദിവസമാണ് നടൻ രവി മോഹ (ജയം രവി) നെതിരെ ഭാര്യ ആർതി രവി രംഗത്തെത്തിയത്. ഇപ്പോഴിതാ വിവാഹമോചനം നേടാൻ കാരണമായ സംഭവങ്ങളെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ജയം രവി. മക്കളുമായി ഒരു പ്രശ്നവുമില്ലെന്നും കുടുംബം തകർത്തത് മുൻ ഭാര്യയും അവരുടെ മാതാപിതാക്കളുമാണെന്ന ഗുരുതരമായ ആരോപണങ്ങളാണ് ജയം രവി പങ്കുവച്ചിരിക്കുന്നത്.
മാതാപിതാക്കളെ പോലും സഹായിക്കാൻ കഴിയാതെ തന്നെ ട്രാപ്പിലാക്കി സമ്പാദ്യം മുഴുവൻ ആർതിയും അവരുടെ മാതാപിതാക്കളും ആഡംബര ജീവിതത്തിനായി ചെലവഴിക്കുകയും വൻതോതിലുള്ള സാമ്പത്തിക വായ്പകളിൽ കുടുക്കുകയും ചെയ്തു എന്ന് ജയം രവി പറയുന്നു. വർഷങ്ങളായി എന്നെ പിന്നിൽ നിന്ന് കുത്തുകയായിരുന്നവർ, ഇപ്പോൾ മുന്നിൽ നിന്ന് നേരെ നെഞ്ചിലേക്ക് കുത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ട് എന്ന് ജയം രവി കുറിച്ചു.
ഈ വിഷയത്തിൽ ആദ്യമായും അവസാനമായും തനിക്ക് പറയാനുള്ളത് ഇതാണെന്നും തന്നെ ജീവിക്കാൻ അനുവദിക്കണം എന്നുമുള്ള അഭ്യർഥനയോടെയാണ് ജയം രവി പത്രക്കുറിപ്പ് പങ്കുവച്ചത്.
ജയം രവിയുടെ പ്രസ്താവന
“നമ്മുടെ രാജ്യം വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ, ജനകീയ കോടതിയിൽ എന്റെ വ്യക്തിപരമായ കാര്യങ്ങൾ എടുത്തിട്ട് വിചാരണ ചെയ്യുന്നതിൽ ദുഃഖമുണ്ട്. എന്റെ സ്വകാര്യ ജീവിതം സത്യമോ അനുതാപമോ ഇല്ലാതെ വളച്ചൊടിച്ച ഗോസിപ്പുകളായി മാറുന്നത് കാണുന്നത് എനിക്ക് ആഘാതകരമായിട്ടുണ്ട്. എന്റെ നിശബ്ദത ഒരു ബലഹീനതയായിരുന്നില്ല.
അത് അതിജീവനമായിരുന്നു. പക്ഷേ, എന്റെ യാത്രയെയോ എന്റെ മുറിവുകളെയോ അറിയാത്തവർ എന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുമ്പോൾ, ഞാൻ എല്ലാം തുറന്നു പറഞ്ഞേ മതിയാകൂ. കഠിനാധ്വാനവും പ്രതിരോധവും കൊണ്ടാണ് ഞാൻ എന്റെ കരിയർ കെട്ടിപ്പടുത്തത്. എന്റെ മുൻ വിവാഹത്തിൽ നിന്നു മാത്രം ലഭിച്ച പ്രശസ്തി വ്യക്തിപരമായ നേട്ടത്തിനും സഹതാപം നേടാനും ഉപയോഗിക്കാൻ ആരെയും ഞാൻ അനുവദിക്കില്ല. ഇത് വെറുമൊരു കളിയല്ല, എന്റെ ജീവിതമാണ്, എന്റെ സത്യമാണ്, എന്റെ മുറിവുണക്കലാണ്. ഇന്ത്യയിലെ നിയമത്തിൽ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. അത് സത്യം വെളിച്ചത്തു കൊണ്ടുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നിലെ സത്യത്തെയും നീതിയെയും ബഹുമാനിച്ച് അന്തസ്സോടെ ഞാൻ പോരാടും.
ഒരു മുതിർന്ന വ്യക്തി ആയിട്ടു കൂടി വർഷങ്ങളോളം ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായ പീഡനങ്ങൾ അനുഭവിച്ച് എന്റെ സ്വന്തം മാതാപിതാക്കളെ പോലും കാണാൻ കഴിയാത്ത ഒറ്റപ്പെടലിൽ ഞാൻ കുടുങ്ങിപ്പോയി. എന്റെ ദാമ്പത്യം സുഖകരമായി മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ ആത്മാർഥമായ ശ്രമങ്ങളും നടത്തിയിട്ടും ഞാൻ കൂട്ടിലകപ്പെട്ടതുപോലെ ഒരു ട്രാപ്പിലായിരുന്നു.
ഒടുവിൽ അസഹനീയമായ ആ ജീവിതത്തിൽ നിന്ന് പുറത്തുകടക്കാൻ ഞാൻ ശക്തി സംഭരിച്ചു. അത് നിസ്സാരമായി എടുത്ത തീരുമാനമായിരുന്നില്ല. അതിനാൽ തന്നെ ഞാൻ ഭാരിച്ച ഹൃദയവ്യഥയോടെയാണ് ഇത് എഴുതുന്നത്. വിവാഹമോചനത്തിന് അപേക്ഷിക്കാനുള്ള എന്റെ തീരുമാനത്തെക്കുറിച്ച് എന്റെ കുടുംബത്തോടും, എന്റെ അടുത്ത സുഹൃത്തുക്കളോടും, എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട ആരാധകരോടും ഞാൻ ഇതിനകം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.
എന്റെ മുൻ ഭാര്യ ഉൾപ്പെടെ എല്ലാവരുടെയും സ്വകാര്യത സംരക്ഷിക്കാനുള്ള ആത്മാർഥമായ ആഗ്രഹത്തോടെയാണ് ഞാൻ ആ തീരുമാനം എടുത്തത്, കൂടാതെ ഊഹാപോഹങ്ങൾ ഉന്നയിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുതെന്ന് ഞാൻ അഭ്യർഥിച്ചിരുന്നു. എന്നാൽ എന്റെ നിശബ്ദത തെറ്റിദ്ധരിക്കപ്പെട്ടു എന്ന് തോന്നുന്നു. അത് ഒരു പിതാവെന്ന നിലയിലുള്ള എന്റെ പങ്കിനെ പോലും ചോദ്യം ചെയ്യുകയും തെറ്റായ ആരോപണങ്ങളിലൂടെ എന്നെ പരസ്യമായി അപമാനിക്കുന്നതിലേക്കും വരെ എത്തിച്ചു. അടുത്തിടെ ഞാൻ പങ്കെടുത്ത പൊതുപരിപാടി പോലും തെറ്റിദ്ധരിക്കപ്പെട്ടു.ഈ കെട്ടിച്ചമച്ച കഥകളെല്ലാം ഉറപ്പോടെ നിഷേധിക്കുകയാണ്. എല്ലായ്പ്പോഴും ചെയ്യുന്നതുപോലെ അന്തസ്സോടെയും, സ്ഥിരതയോടെയും, നീതിയിലുള്ള വിശ്വാസത്തോടെയും എന്റെ സത്യത്തിൽ ഉറച്ചുനിൽക്കും. വീട് വിട്ടുപോകാൻ തീരുമാനിച്ച നിമിഷം മുതൽ എന്റെ ഹൃദയത്തിൽ അവർ എന്റെ ‘എക്സ്’ ആയി മാറിക്കഴിഞ്ഞു. സാമ്പത്തിക നേട്ടത്തിലും പൊതുജന സഹതാപം ആകർഷിക്കുന്നതിനും എന്റെ കുട്ടികളെ ഉപയോഗിക്കുന്നത് കാണുന്നതാണ് എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്.ഞങ്ങളുടെ വേർപിരിയലിനുശേഷം എന്നെ എന്റെ കുട്ടികളിൽ നിന്ന് മനഃപൂർവം അകറ്റിനിർത്തി. കഴിഞ്ഞ ക്രിസ്മസിന് കോടതി ഉത്തരവിട്ട ഒരു മീറ്റിങ് ഒഴികെ മറ്റ് ആശയവിനിമയങ്ങളും നിയന്ത്രിച്ചു. എന്റെ സ്വന്തം കുട്ടികളെ കാണുകയോ സമീപിക്കുകയോ ചെയ്യുന്നതിൽ നിന്ന് എന്നെ തടയാൻ വേണ്ടി ബൗൺസർമാരെ പോലും ഒപ്പം കൊണ്ട് നടക്കുന്നുണ്ട്. ഇത്രയും ചെയ്തിട്ടാണ് ഒരു പിതാവെന്ന നിലയിൽ എന്റെ കടമ നിർവഹിക്കുന്നുണ്ടോ എന്ന് ചോദ്യം ചെയ്യുന്നത്.അടുത്തിടെ എന്റെ കുട്ടികൾ ഒരു വാഹനാപകടത്തിൽപ്പെട്ടത് ഞാൻ അറിഞ്ഞത് ഏകദേശം ഒരു മാസത്തിന് ശേഷം കാർ ഇൻഷുറൻസിനായി എന്റെ ഒപ്പ് ആവശ്യമായി വന്നപ്പോഴാണ്. അല്ലാതെ ഒരു പിതാവെന്ന നിലയിൽ അവർ എന്നെ അറിയിച്ചില്ല. അവരെ സന്ദർശിക്കാൻ എനിക്ക് ഇപ്പോഴും അനുവാദമില്ല. എന്റെ പ്രാർഥനകളാലും അവരോടുള്ള എന്റെ നിരുപാധിക സ്നേഹത്താലും എന്റെ കുട്ടികൾ എപ്പോഴും സുരക്ഷിതവും സന്തോഷകരവുമായ ജീവിതം നയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.