കൊച്ചി: ഇടവിട്ടും തുടർച്ചയായും മഴ പെയ്യുന്ന സാഹചര്യത്തിൽ വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങൾ, ഡെങ്കിപ്പനി,എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ എന്നിവ പടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. രോഗലക്ഷണങ്ങൾ കാണിച്ചാൽ സ്വയംചികിത്സ അപകടമാണ്. രോഗലക്ഷണങ്ങളുളളവർ തൊട്ടടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
എലിപ്പനി…. എലി, കന്നുകാലികൾ, തുടങ്ങിയ ജീവികളുടെ മൂത്രം കലർന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ളസമ്പർക്കത്തിലൂടെയാണ് കൂടിയാണ് എലിപ്പനി പകരുക. കൈകാലുകളിലെ മുറിവുകൾ, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നത്.
ക്ഷീണത്തോടെയുള്ള പനിയും, തലവേദനയും, പേശിവേദനയുമാണ് രോഗലക്ഷണങ്ങൾ. കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മൂത്രത്തിൽ നിറവ്യത്യാസം, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം.മലിനമായ മണ്ണുമായും കെട്ടിക്കിടക്കുന്ന വെള്ളവുമായും സമ്പർക്കത്തിൽ വരുന്നവർക്കാണ് രോഗസാധ്യത കൂടുതൽ.
ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ കഴിക്കണം. കട്ടികൂടിയ റബ്ബർ കാലുറകളും, കയ്യുറകളും ധരിച്ച് ശുചീകരണപ്രവർത്തനങ്ങൾ നടത്താം. കൈകാലുകളിൽ മുറിവുള്ളവർ മുറിവുകൾ ഉണങ്ങുന്നത് വരെ ഇത്തരം ജോലികൾ ചെയ്യരുത്.
ജലജന്യരോഗങ്ങൾ വയറിളക്കരോഗങ്ങൾ, ഹെപ്പറ്റൈറ്റിസ്- എ (മഞ്ഞപ്പിത്തം) തുടങ്ങിയ ജലജന്യരോഗങ്ങൾക്കുള്ളസാഹചര്യമാണിപ്പോൾ. മുൻകരുതലായിശുചിത്വം പാലിക്കണം. പനി, തലവേദന, ഛർദ്ദി, ക്ഷീണം, മനംപിരട്ടൽ എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ രോഗലക്ഷണങ്ങൾ. രോഗികൾ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കി വീട്ടിൽ വിശ്രമിക്കണം.
ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു കൈകഴുകിയാൽ വയറിളക്കരോഗങ്ങൾ അകറ്റാം. ആഹാരത്തിന് മുൻപും, ശുചിമുറി ഉപയോഗിച്ച ശേഷവും സോപ്പുപയോഗിച്ചു കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി ഉപയോഗിക്കരുത്. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണർആരോഗ്യപ്രവർത്തകരുടെനിർദേശാനുസരണം ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് ശുദ്ധീകരിക്കണം.
വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ നിർജലീകരണംവഴിമരണസാധ്യതയുണ്ട്. യറിളക്കരോഗലക്ഷണങ്ങൾക്ക്തുടക്കത്തിൽത്തന്നെ പാനീയ ചികിത്സ വേണം. ഒ ആർ എസ് ലായനി, ഉപ്പിട്ട കട്ടിയുള്ള കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽഉപ്പും പഞ്ചസാരയും ചേർത്തു തയ്യാറാക്കിയ നാരങ്ങാവെള്ളം തുടങ്ങിയവ ഉപയോഗിക്കാം.
ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾക്കുമുള്ള സാഹചര്യമുണ്ട്. ഫ്രിഡ്ജുകളുടെ ട്രേ, സൺഷേയ്ഡ്, ഉപയോഗിക്കാത്ത ടാങ്കുകൾ, പ്ലാസ്റ്റിക്ക് ഷീറ്റുകൾ, തുടങ്ങിയവയിൽ കെട്ടി നിൽക്കുന്ന വെള്ളം ആഴ്ച്ചയിലൊരിക്കൽ നിർബന്ധമായും മാറ്റണം. മണിപ്ലാന്റ് മുതലായ അലങ്കാര ചെടികൾ വച്ചിരിക്കുന്ന പാത്രങ്ങളിലെ വെള്ളവും മാറ്റണം.ബോട്ടുകളിലും ബോട്ടുകളിൽ സ്ഥാപിച്ചിട്ടുള്ള ടയറുകൾ, ടാങ്കുകൾ എന്നിവയിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരും. ബോട്ടുകളിൽ മൂടിയില്ലാത്ത ജലസംഭരണികൾ, വശങ്ങളിൽ കെട്ടിയിരിക്കുന്ന ടയറുകൾ, വീടിന്റെയും സ്ഥാപനങ്ങളുടെയും പരിസരത്ത്വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, ചിരട്ടകൾ എന്നിവയിൽ മഴയ്ക്കു ശേഷം വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. പനിയോടൊപ്പം തലവേദന, കണ്ണിനുപുറകിൽ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം.