കോട്ടയം: ഉടമയ്ക്കെതിരെ പരാതി നൽകിയ അതിജീവിതയെ ഏറ്റവും മോശവും നിന്ദ്യവുമായ രീതിയിൽ അപമാനിച്ച് തേർഡ് ഐ ന്യൂസ് ലൈവ് എന്ന ഓൺലൈൻ മാധ്യമം. തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാറാണ് അതിജീവിതയെ അപമാനിച്ച് വാർത്ത പ്രസിദ്ധീകരിച്ചത്. തനിക്കെതിരായ കേസിൽ വിശദീകരണം എന്ന പേരിൽ പ്രസിദ്ധീകരിച്ച വാർത്ത അക്ഷരാർത്ഥത്തിൽ അതിജീവിതയ്ക്ക് എതിരായ അപമാനകരമായ വാർത്തയായി മാറി. ‘പെണ്ണൊരുമ്പെട്ടാൽ’ എന്നു തുടങ്ങുന്ന തലക്കെട്ട് മുതൽ തന്നെ അതിജീവിതയുടെ മൊറൈലിനെ പോലും ചോദ്യം ചെയ്യുന്ന രീതിയിലാണ് ഈ ഓൺലൈൻ മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇതിനെതിരെ മുഖ്യമന്ത്രിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും യുവതി പരാതി നൽകിയതായി ക്രിട്ടിക്കൽ ടൈംസിനോട് യുവതി പ്രതികരിച്ചു.
ജോലിയിൽ തുടർച്ചയായി വീഴ്ച വരുത്തിയതിനെ തുടർന്ന് യുവതിയെ പിരിച്ചു വിട്ടു എന്നാണ് ഓൺലൈൻ മാധ്യമ വാർത്ത അവകാശപ്പെടുന്നത്. എന്നാൽ, പരാതിക്കാരിയായ പെൺകുട്ടി ജോലിയിൽ ഒരു മാസം തികച്ചതിനെ തുടർന്ന് സ്വയം രാജി വച്ച് പോകുകയായിരുന്നു. തേർഡ് ഐ ന്യൂസ് ലൈവിന്റെ ഓഫിസിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ എല്ലാം പൊലീസിനു നൽകിയതായി വാർത്തയിൽ അവകാശപ്പെടുന്നു. എന്നാൽ, തന്നെ ഉടമയായ ശ്രീകുമാർ കടന്നു പിടിച്ചതായി യുവതി പരാതിപ്പെട്ട ശ്രീകുമാറിന്റെ ക്യാബിനിൽ സിസിടിവി ക്യാമറ ഉണ്ടായിരുന്നില്ലെന്ന കാര്യം ഇയാൾ കൃത്യമായി മറച്ചു വയ്ക്കുന്നു. തന്നെ ഉടമ ശ്രീകുമാർ കടന്നു പിടിച്ചതായി ഓഫിസിൽ ജോലി ചെയ്യുന്ന മറ്റൊരു വനിതാ സ്റ്റാഫിനോടു പെൺകുട്ടി സംഭവ ദിവസം പറഞ്ഞിരുന്നു. പൊലീസ് തേർഡ് ഐയുടെ ഓഫിസിൽ എത്തി ഈ വിവരം ചോദിച്ചപ്പോൾ വനിതാ സ്റ്റാഫ് ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ശരിവച്ച് ഈ പെൺകുട്ടി പൊലീസിനു മൊഴിയും നൽകിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തയെയും വളർച്ചയെയും ഭയക്കുന്നവരാണ് പെൺകുട്ടിയെ ഉപയോഗിച്ച് പരാതി നൽകിച്ചതെന്ന കെട്ടിച്ചമച്ച പ്രസ്താവനയും എ.കെ ശ്രീകുമാർ സ്വന്തം പത്രത്തിൽ എഴുതിച്ചേർത്തിട്ടുണ്ട്. പരാതിക്കാരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ വാർത്ത എഴുതിയ ഓൺലൈൻ മാധ്യമ സ്ഥാപനത്തിനെതിരെ നടപടി എടുക്കാത്തതിലും പ്രതിഷേധമുയരുകയാണ്.
