മൈസൂരു: അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിയുടെ സംസ്കാരം ഇന്ന് വൈകീട്ട് മൈസൂരുവിലെ കനിയനഹുണ്ഡി ഫാംഹൗസിൽ നടക്കും. ജാനകിയമ്മയുടെ ആഗ്രഹപ്രകാരമാണ് അവിടെ സംസ്കരിക്കുന്നത്. ഔദ്യോഗിക ബഹുമതികളോടെയാകും ചടങ്ങുകൾ.രാവിലെ എട്ട് മണി മുതൽ മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ എസ്. ജാനകിയുടെ ഭൗതികദേഹം പൊതുദർശനത്തിന് വയ്ക്കും. ,
ശനിയാഴ്ച രാത്രി 7.30ഓടെയാണ് 88-ാം വയസ്സിൽ എസ്. ജാനകി അന്തരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് ഉച്ചയോടെ മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ജാനകിയെ ഗുരുതരാവസ്ഥയെ തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. പിന്നീട് രാത്രി മരണം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.ഈ വർഷം ജനുവരിയിൽ ഏകമകൻ മുരളീകൃഷ്ണയുടെ മരണത്തിന് ശേഷം ചെറുമകൾ അപ്സര വൈദ്യുലയ്‌ക്കൊപ്പമായിരുന്നു ജാനകിയമ്മയുടെ താമസം.
ഇരുപതോളം ഭാഷകളിലായി 20,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച എസ്. ജാനകി, 2017 ഒക്ടോബറിലാണ് പൊതുവേദികളിലെ ഗാനാലാപനത്തിൽ നിന്ന് വിരമിച്ചത്.1938 ഏപ്രിൽ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച എസ്. ജാനകി, ഇന്ത്യൻ സംഗീതലോകത്തെ ഏറ്റവും മികച്ച പിന്നണിഗായികമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്നു. മലയാളത്തിൽ മാത്രം 1,200-ഓളം ഗാനങ്ങൾ ആലപിച്ച ജാനകിയമ്മ, തലമുറകളെ സംഗീതത്തിലൂടെ വിസ്മയിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു.

