കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് (എ.ഡി.എം.) കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി ദിവ്യയുടെ ജാമ്യപേക്ഷയിൽ വിധി പ്രസ്താവിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസിൽ വാദം പൂർത്തിയായി. സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മുൻപാകെയാണ് വാദം നടന്നത്.

കൈക്കൂലി വാങ്ങി എന്നത് സംബന്ധിച്ച് എഡിഎം കുറ്റസമ്മതം നടത്തിയെന്നും ദിവ്യയുടെ പ്രസംഗത്തിൽ ആത്മഹത്യാ പ്രേരണയില്ലെന്നും പ്രതിഭാഗം വാദിച്ചു. അന്വേഷണത്തോട് ദിവ്യ സഹകരിച്ചെന്ന് ദിവ്യയുടെ അഭിഭാഷകൻ വ്യക്തമാക്കി. ദൃശ്യങ്ങൾ മനഃപൂർവം പ്രചരിപ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നതിന് തെളിവാണ്. പ്രശാന്തൻ കൈക്കൂലി നൽകിയെന്നാണ് പരിയാരം മെഡിക്കൽ കോളേജിൽനിന്ന സസ്പെൻഡ് ചെയ്യുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നതെന്നും നവീൻ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവായി ഈ രേഖ സ്വീകരിക്കണം എന്നുമാണ് ദിവ്യയുടെ അഭിഭാഷകൻ ആവശ്യപ്പെടുന്നത്.

സ്വർണം പണയംവെച്ച് ഒരുലക്ഷം രൂപ വാങ്ങിയതിനുള്ള തെളിവും ഹാജരാക്കി. ഈ പണം കൈക്കൂലി കൊടുക്കാൻ ഉപയോഗിച്ചതാണെന്നാണ് ഉന്നയിച്ച വാദം. നവീൻ ബാബു പലതവണ പ്രശാന്തനെ വിളിച്ചെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇതിന്റെ തെളിവായി ഫോൺ രേഖകൾ ഹാജരാക്കി. കൂടാതെ പ്രശാന്തനും നവീൻ ബാബുവും തമ്മിൽ കണ്ടെന്ന വാദത്തിന് തെളിവായി ചില സിസിടിവി ദൃശ്യങ്ങളും ഹാജരാക്കി.

നവീൻ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കോൾ രേഖകൾ തെളിവായി കണക്കാക്കാനാകില്ല. ജാമ്യം നൽകിയാൽ ദിവ്യ സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. നവീനെതിരേ ഇതുവരെ അഴിമതി ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ ഉള്ളത് പ്രശാന്തിന്റെ ആരോപണങ്ങൾ മാത്രം. യാത്രയയപ്പ് ചടങ്ങിലെ ദൃശ്യങ്ങൾ മനഃപൂർവം പ്രചരിപ്പിക്കുകയായിരുന്നെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ജാമ്യാപേക്ഷയിൽ അന്വേഷണ റിപ്പോർട്ടിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാറാണ് വാദം നടത്തിയത്. അന്വേഷണ റിപ്പോർട്ട് പ്രോസിക്യൂട്ടർ കോടതിയിൽ നൽകി. ദിവ്യയ്ക്കുവേണ്ടി ജാമ്യാപേക്ഷ നൽകിയ അഡ്വ. കെ. വിശ്വനും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോൺ എസ്.റാൽഫും ജാമ്യാപേക്ഷയിൽ വാദം നടത്തി.

ഒക്ടോബർ 29-നാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയത്. അന്ന് ഉച്ചയ്ക്കാണ് അന്വേഷണസംഘം ദിവ്യയെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *