ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാന്‍ പാടില്ല. പകരം കമ്യൂണിറ്റി കിച്ചൺ തുടങ്ങുന്നതാണ്. ഈ പദ്ധതി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ആദ്യം നടപ്പാക്കുമെന്നും മന്ത്രി കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. ആശുപത്രികളില്‍ ആളുകള്‍ ബാനര്‍ കെട്ടി ഭക്ഷണം കൊടുക്കുന്നത് കണ്ടു വരുന്നുണ്ട്. അതു പാടില്ല. പകരം കമ്യൂണിറ്റി കിച്ചണ്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ആര്‍ക്കു വേണമെങ്കിലും ഭക്ഷണം കൊണ്ട് അവിടെ ഏല്‍പ്പിക്കാം. അല്ലാതെ ബാനറോ കൊടിയോ കെട്ടി നല്‍കാന്‍ പാടില്ല. അങ്ങനെ കൊടി കെട്ടേണ്ട സ്ഥലമല്ല ആശുപത്രികളെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.
ആശുപത്രികളിലെ പൊതിച്ചോറ് വിതരണത്തെ വിമര്‍ശിച്ച് നേരത്തെ ജി സുധാകരന്‍ എംഎല്‍എ പ്രസ്താവന നടത്തിയിരുന്നു. ഒരു മെഡിക്കല്‍ കോളജിലും ഇല്ലാത്ത വിധം ആലപ്പുഴ മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ ഷെഡ്ഡ് കെട്ടി ഭക്ഷണം വിതരണം ചെയ്യുന്ന സംവിധാനം നിരുത്സാഹപ്പെടുത്തണം. ഓരോ സംഘടനയുടെയും ബാനറില്‍ ഭക്ഷണം കൊടുത്തു ആശുപത്രി പരിസരം ഒരു മത്സരവേദി ആക്കാന്‍ പാടില്ലെന്നും ജി സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു.

