നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. തോട്ടയ്ക്കാട് പൊങ്ങന്താനം ശാന്തിനഗർ കോളനി ഭാഗത്ത് മുള്ളനളക്കൽ വീട്ടിൽ മോനു എന്ന് വിളിക്കുന്ന മോനുരാജ് പ്രേം (29), ആർപ്പൂക്കര ചാത്തുണ്ണിപ്പാറ ഭാഗത്ത് കുളങ്ങരപ്പറമ്പിൽ വീട്ടിൽ സോജുമോൻ സാബു (20) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്.

ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മോനുരാജ് പ്രേമിനെ ഒരു വർഷത്തേക്കും, സോജുമോൻ സാബുവിനെ ഒൻപത് മാസത്തേക്കുമാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്.

മോനുരാജ് പ്രേമിന് വാകത്താനം, അയർക്കുന്നം, കോട്ടയം ഈസ്റ്റ്, തൃക്കൊടിത്താനം, എറണാകുളം സെൻട്രൽ, തലശ്ശേരി എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളും, സോജുമോൻ സാബുവിന് ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, കവർച്ചാശ്രമം തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *