ഒരു സ്ത്രീ പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുക്കുന്നതും മുറിക്കകത്ത് പ്രവേശിക്കുന്നതും ലൈം​ഗികബന്ധത്തിനുള്ള സമ്മതമല്ലെന്ന് ബോംബെ ഹൈക്കോടതി. ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജ് ബെഞ്ചിന്റേതാണ് നിരീക്ഷണം. ജസ്റ്റിസ് ഭരത് ദേശ്പാണ്ഡെയാണ് 2021 മാർച്ചിൽ മഡ്​ഗാവ് ട്രയൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്.

2021 -ൽ ഗുല്‍ഷര്‍ അഹമ്മദ് എന്നയാളിനെ ബലാത്സംഗ കേസിൽ കുറ്റവിമുക്തനാക്കിക്കൊണ്ട് പുറപ്പെടുവിച്ച കീഴ്ക്കോടതിയുടെ വിധിയാണ് ബോംബെ ഹൈക്കോടതി തള്ളിയത് എന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു.

യുവതിയും പ്രതികൾ കോടതിയിൽ മുറി ബുക്ക് ചെയ്യുമ്പോൾ അവർക്കൊപ്പം ഉണ്ടായിരുന്നു. അതിനാൽ തന്നെ അവർ ഹോട്ടൽമുറിയിൽ നടന്ന ലൈം​ഗികബന്ധത്തിന് സമ്മതം നൽകി എന്നായിരുന്നു കീഴ്ക്കോടതിയുടെ നിരീക്ഷണം. അങ്ങനെയാണ് ഗുല്‍ഷര്‍ അഹമ്മദിനെ കുറ്റവിമുക്തനാക്കുന്നത്. എന്നാൽ, ഈ ഉത്തരവാണ് ഹൈക്കോടതി തള്ളിയത്. സപ്തംബർ മൂന്നിനായിരുന്നു ഇതെങ്കിലും ഇപ്പോഴാണ് വിവരങ്ങൾ പുറത്തുവിട്ടത്.

ഹോട്ടൽ മുറിയിൽ പ്രതിക്കൊപ്പമാണ് യുവതി പ്രവേശിച്ചതെങ്കിൽ പോലും അത് ലൈം​ഗികബന്ധത്തിന് സമ്മതം നൽകലല്ല എന്നായിരുന്നു കോടതി നിരീക്ഷിച്ചത്. മാത്രമല്ല, സംഭവം നടന്ന ഉടനെ തന്നെ യുവതി പരാതിയും നൽകിയിരുന്നു. വിദേശത്ത് ജോലി വാങ്ങി നൽകാമെന്നും അതിന്റെ ഏജൻസിയുമായുള്ള കൂടിക്കാഴ്ച എന്നും പറഞ്ഞാണ് യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ചത്. പിന്നീട്, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ ബലാംത്സം​ഗം ചെയ്തു എന്നാണ് പരാതി.

പ്രതി കുളിമുറിയിൽ കയറിയപ്പോൾ താൻ ഓടി രക്ഷപ്പെട്ടു എന്നായിരുന്നു യുവതി പൊലീസിന് മൊഴി നൽകിയത്. പിന്നീട്, യുവതി പ്രതിക്കൊപ്പം ഹോട്ടലിൽ ചെന്ന് മുറിയെടുത്തു എന്നു കാണിച്ചാണ് കീഴ്ക്കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാൽ, മൂന്ന് വർഷത്തിന് ശേഷം ബോംബെ ഹൈക്കോടതി ആ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *