മുണ്ടക്കയം: വിദേശ വിസ വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽ നിന്നും ഉദ്യോഗാർത്ഥികളിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിച്ച് മുങ്ങിയ കൂട്ടിക്കൽ സ്വദേശി അനീഷ് ഉമ്മറിനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കോഴിക്കോട്ടു നിന്നാണ് പോലീസ് സംഘം വലയിലാക്കിയത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/C6F2nHPeZGuKXDJ50XOHv6?s=cl&p=a&mlu=3

നാട്ടിൽ വലിയ രീതിയിൽ ആഡംബര ജീവിതം നയിച്ചിരുന്ന അനീഷ്, ഓൺലൈൻ മീഡിയയിൽ നിന്നും പണം നൽകി തട്ടിക്കൂട്ട് ‘എക്സലൻസ് അവാർഡുകൾ’ സംഘടിപ്പിച്ചാണ് ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. പ്രദേശത്തെ വലിയൊരു ‘നന്മമരമായി’ സ്വയം ചമഞ്ഞുകൊണ്ടായിരുന്നു ഇയാളുടെ തട്ടിപ്പുകൾ. വിദേശ ജോലി സ്വപ്നം കണ്ട് ലക്ഷക്കണക്കിന് രൂപ കൈമാറിയ വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും വഞ്ചിക്കപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. പണം കൈക്കലാക്കിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
പ്രതി കോഴിക്കോടുണ്ടെന്ന രഹസ്യവിവരം മുണ്ടക്കയം സി.ഐ (CI) സജീവ് കുമാറിന് ലഭിച്ചതിനെ തുടർന്ന് പോലീസിന്റെ പ്രത്യേക സംഘം രൂപീകരിച്ചു. സി.ഐയുടെ നിർദ്ദേശപ്രകാരം എസ്.ഐ (SI) സുനിൻ, സി.പി.ഓ (CPO) അരുൺ അജിത് എന്നിവരടങ്ങിയ സംഘമാണ് കോഴിക്കോട്ടെത്തി പ്രതിയെ സാഹസികമായി പിടികൂടിയത്.

മുണ്ടക്കയം സ്റ്റേഷനിൽ എത്തിച്ച പ്രതിക്കെതിരെ പോലീസ് നിയമനടപടികൾ ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ ഇയാൾക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നു വരാൻ സാധ്യതയുണ്ടെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്.


