പൊന്നാനി: നേപ്പാളിലുണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും പൊന്നാനി സ്വദേശികളായ ഓസ്ട്രേലിയൻ മലയാളി കുടുംബത്തെ കാണാതായി. .മാനസസരോവർ തീർഥാടന യാത്രയ്ക്കായി നേപ്പാളിലെത്തിയ ശ്രീധരൻ അയ്യരെയും കുടുംബത്തെയുമാണ് കാണാതായത്. പ്രളയം രൂക്ഷമായി ബാധിച്ച റസുവ പ്രദേശത്തുനിന്നാണ് കുടുംബവുമായി അവസാനമായി ബന്ധപ്പെടാനായത്.

പൊന്നാനി തൃക്കാവ് ക്ഷേത്രത്തിന് സമീപത്തെ ഈശ്വർ നിവാസിൽ ശ്രീധരൻ അയ്യർ (54), ഭാര്യ ലക്ഷ്മി ശ്രീധരൻ അയ്യർ (49), മക്കളായ ഋഷഭ് ശ്രീധരൻ അയ്യർ (23), രുദ്ര ശ്രീധരൻ അയ്യർ (20) എന്നിവരെയാണ് കാണാതായത്. വർഷങ്ങളായി സിഡ്നിയിൽ താമസിച്ചുവരുന്ന കുടുംബം മാനസസരോവർ തീർഥാടനത്തിനായാണ് നേപ്പാളിലെത്തിയത്. കുടുംബത്തെ കണ്ടെത്തുന്നതിനായി പൊന്നാനിയിൽനിന്നുള്ള ബന്ധുക്കൾ നേപ്പാളിലെത്തി തിരച്ചിൽ സംഘത്തിനൊപ്പം പ്രവർത്തിക്കുന്നുണ്ട്.

ഓഗസ്റ്റ് 21നാണ് കുടുംബം കാഠ്മണ്ഡു വിമാനത്താവളത്തിലെത്തിയത്. തുടർന്ന് മാനസസരോവർ യാത്രയുടെ ഭാഗമായി റസുവയിലേക്ക് പോയി. മിന്നൽ പ്രളയം ഉണ്ടാകുന്നതിന് ഏകദേശം മൂന്ന് മണിക്കൂർ മുൻപ് നാട്ടിലെ ബന്ധുക്കളുമായി കുടുംബം ബന്ധപ്പെട്ടിരുന്നതായി ബന്ധുക്കൾ അറിയിച്ചു.
അതേസമയം, ദുരന്തത്തിന് മുൻപ് കുടുംബം സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരിക്കാമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. കുടുംബം താമസിച്ചിരുന്ന ഹോട്ടൽ നിലവിൽ സുരക്ഷിതമാണെന്നാണ് ലഭിക്കുന്ന വിവരം. ദുരന്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കുടുംബം ഹോട്ടൽ ഒഴിഞ്ഞതായും വിവരമുണ്ട്.


