ഇടുക്കി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. കരിങ്കുന്നം കോഡൂർ വീട്ടിൽ തങ്കച്ചൻ (65) ആണ് മരിച്ചത്. പോക്സോ കേസിൽ രണ്ടാം പ്രതിയാണ് തങ്കച്ചൻ. വീട്ടിലാണ് തങ്കച്ചനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജോലി വാഗ്ദാനംചെയ്ത് 2017 മുതൽ 2022വരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംഘം ചേർന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വയറുവേദനയെത്തുടർന്ന് പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

കൂട്ടബലാത്സംഗം ഉൾപ്പെടെ തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത 28 പോക്‌സോ കേസുകളിലായി പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെ 25-ഓളം പ്രതികളാണുള്ളത്. വിചാരണ പൂർത്തിയായ കേസിൽ ഓഗസ്റ്റ് 31-ന് വിധി പറയാനിരിക്കുകയായിരുന്നു. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാൾക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.


