തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ വിമര്‍ശിക്കുന്ന സാമൂഹമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. സര്‍ക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരമല്ല പോസ്റ്റുകള്‍ നീക്കം ചെയ്തതെന്നും, എഐ ടൂളുകളുടെ സാങ്കേതിക പിഴവു കാരണമാണ് ചില പോസ്റ്റുകള്‍ നഷ്ടപ്പെട്ടതെന്നും മെറ്റ കേരള പൊലീസിന് നല്‍കിയ ഔദ്യോഗിക മറുപടിയില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി നീക്കം ചെയ്യപ്പെട്ടതോടെ, സര്‍ക്കാര്‍ സാമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം സെന്‍സര്‍ ചെയ്യുകയാണെന്ന തരത്തില്‍ വലിയ തോതില്‍ വിമര്‍ശനങ്ങളും രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും, അക്കൗണ്ടുകളില്‍ നിന്ന് നഷ്ടപ്പെട്ട പോസ്റ്റുകളെക്കുറിച്ച് പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

വിവാദങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി വിഷയം ഗൗരവമായി എടുക്കുകയും മെറ്റയോട് ഔദ്യോഗികമായി വിശദീകരണം തേടുകയുമായിരുന്നു. മറുപടിയില്‍, ഒരു പ്രമുഖ ദൃശ്യമാധ്യമത്തിന്റെ 16ഓളം പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മെറ്റ അറിയിച്ചു. ലോകമെമ്പാടുമുള്ള പ്ലാറ്റ്ഫോമിന്റെ സുരക്ഷയ്ക്കും മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമായി എഐ സാങ്കേതികവിദ്യയാണ് പോസ്റ്റുകള്‍ പരിശോധിക്കാന്‍ ഉപയോഗിക്കുന്നത്.

ഓരോ പ്രദേശത്തെയും പ്രാദേശിക നിയമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലംഘിക്കുന്ന ഉള്ളടക്കങ്ങള്‍ കണ്ടെത്താനാണ് ഈ എഐ ടൂളുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ഈ പരിശോധനാ പ്രക്രിയയിലുണ്ടായ സാങ്കേതിക പിഴവാണ് ചില പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെടാന്‍ കാരണമായത്. സര്‍ക്കാരോ പോലീസോ ഇത്തരത്തില്‍ യാതൊരുവിധ ആവശ്യവും തങ്ങളോട് ഉന്നയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മെറ്റ, പിഴവ് തിരിച്ചറിഞ്ഞയുടന്‍ തന്നെ നീക്കം ചെയ്യപ്പെട്ട പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചതായും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *