കോഴിക്കോട് എടച്ചേരി ജമീല വധക്കേസില്‍ 26 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. ജമീലയുടെ ഭര്‍ത്താവ് ഹമീദ് ആണ് പൊലീസിന്റെ പിടിയിലായത്. കാസര്‍കോട് ആദൂരില്‍ വെച്ചാണ് പ്രതി പിടിയിലാകുന്നത്. ഒളിവിലായിരുന്ന ഇയാളുടെ ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തുന്നത്.
പല തവണ പ്രതിയ്ക്കായി പൊലീസ് വലവിരിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. അമ്മയ്ക്ക് നീതി ലഭിക്കാന്‍ മക്കള്‍ വര്‍ഷങ്ങളായി നടത്തിയ പോരാട്ടമാണ് വിജയം കണ്ടത്. കാസര്‍കോട് ജില്ലയിലെ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബോവിക്കാനത്ത് മല്‍സ്യ വില്‍പ്പനക്കാരനായി കഴിയുകയായിരുന്നു ഇയാള്‍. നാട്ടുകാര്‍ക്കിടയില്‍ ഒരു സാധാരണ മത്സ്യവില്‍പനക്കാരനായി ജീവിച്ചു വരികയായിരുന്നു ഇയാള്‍. മുന്‍പ് ലഭിച്ച ഫോട്ടോകളും സൂചനകളും വെച്ച് പൊലീസ് നടത്തിയ രഹസ്യ നീക്കമാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. തിരിച്ചറിയാതിരിക്കാന്‍ പേരും വേഷവും മാറി ലളിതമായ ജീവിതം നയിക്കുകയായിരുന്നു ഹമീദ് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2001ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭാര്യ ജമീലയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം ഹമീദ് നാട്ടില്‍ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. അക്കാലത്ത് നാട്ടില്‍ വലിയ ജനരോഷത്തിന് കാരണമായ കൊലപാതകമായിരുന്നു ഇത്. ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും വര്‍ഷങ്ങളോളം സംസ്ഥാനത്തിനകത്തും പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും ഹമീദിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇയാള്‍ വിദേശത്തേക്ക് കടന്നതായും അന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

