കൈക്കൂലി കേസില്‍ പിടിച്ചെടുത്ത 10,000 രൂപ എലി തിന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ട്. പരാമര്‍ശത്തില്‍ സുപ്രീംകോടതി ആശ്ചര്യം പ്രകടിപ്പിച്ചു. അഴിമതിക്കേസില്‍ പിടിയിലായ ബിഹാറിലെ വനിത ഉദ്യോഗസ്ഥയുടെ കേസിലാണ് ഈ പരാമര്‍ശം ഉണ്ടായിരുന്നത്.

അഴിമതിനിരോധന നിയമ പ്രകാരം പട്ന ഹൈക്കോടതി കുറ്റക്കാരിയാണെന്ന് വിധിച്ച അരുണ കുമാരിയുടെ ജാമ്യഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ശിശുവികസന പദ്ധതിയില്‍ ഓഫിസറായിരിക്കെ 10,000 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. വിചാരണക്കോടതി ഇവരെ വെറുതെ വിട്ടെങ്കിലും ഹൈക്കോടതി 4 വര്‍ഷം കഠിന തടവു വിധിച്ചു.

ഈ ഉത്തരവിലാണ് പണം എലി തിന്നതിനെക്കുറിച്ചു പരാമര്‍ശിച്ചത്. പണം ശരിയായി സൂക്ഷിച്ചില്ലെന്നതിനാല്‍ പ്രോസിക്യൂഷന്‍ കേസ് തെറ്റാണെന്നു പറയാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സാഹചര്യ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ശിക്ഷിച്ചത്. വിഷയം അന്തിമവാദം കേള്‍ക്കുമ്പോള്‍ വിശദമായി പരിശോധിക്കുമെന്നു നിരീക്ഷിച്ച സുപ്രീംകോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *