കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പ്രവർത്തനക്ഷമമല്ലാത്ത പഴയ കാന്റിൻ കെട്ടിടം, പോസ്റ്റുമോർട്ടം മുറി എന്നിവ അടിയന്തിരമായി പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തം. എന്നാൽ തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള പെരുമാറ്റ ചട്ടം നിലവിൽ ഉള്ളതിനാൽ നിലവിൽ ആ കെട്ടിടങ്ങൾ പൊളിക്കുവാൻ നിയമം അനുവദിക്കുന്നില്ല എന്നും, പെരുമാറ്റ ചട്ടത്തിന്റെ കാലാവധി കഴിഞ്ഞാലുടൻ പൊളിച്ചു നീക്കുമെന്നും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് ടോം അറിയിച്ചു.

കെട്ടിടം അൺ ഫിറ്റ് ആണെന്നുള്ള എ.എക്സ്.ഇയുടെ പരിശോധന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ ഡോക്യൂമെന്റുകളും ലഭിച്ചതാണെന്നും , ഇനി പൊളിക്കൽ ചടങ്ങ് മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം അറിയിച്ചു. പഴയ കാന്റീൻ കെട്ടിടം പൊളിച്ചു കളഞ്ഞാൽ ആ ഭാഗം വാഹനങ്ങളുടെ പാർക്കിങ്ങിന് വേണ്ടി ഉപയോഗിക്കും. എന്നാൽ പഴയ ക്യാന്റീനിന്റെ അടുത്തുള്ള എക്സ്റേ വിഭാഗം പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടവും കുട്ടികളുടെ വിഭാഗം പ്രവർത്തിച്ചിരുന്ന
കെട്ടിടവും വെറുതേ കിടക്കുകയാണെങ്കിലും,

എ.എക്സ്.ഇയുടെ പരിശോധന സർട്ടിഫിക്കറ്റിൽ രണ്ട് കെട്ടിടങ്ങളും ഫിറ്റ് ആണെന്ന് കണ്ടെത്തിയിരിക്കുന്നതിനാൽ അവ നിലവിൽ പൊളിക്കുവാൻ നിയമ തടസ്സങ്ങൾ ഉണ്ടെന്ന് അലക്സ് ടോം പറഞ്ഞു. ജനറൽ ആശുപത്രിയുടെ മുൻപിൽ ഉള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചു കളഞ്ഞ് , അവിടെ ആശുപത്രിയുടെ പ്രൗഢിക്ക് അനുസരിച്ചുള്ള കെട്ടിടങ്ങൾ നിർമ്മിക്കുവാൻ പദ്ധതി ഉണ്ടെന്നും, പുതിയ മന്ത്രിസഭ അധികാരത്തിൽ എത്തിയാൽ അതിനുള്ള പരിശ്രമങ്ങൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.


