കുഞ്ഞുങ്ങൾ അച്ഛന്റേയോ അമ്മയുടേയോ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മിക്ക വീടുകളിലും പതിവായ കാര്യമാണ്. പലപ്പോഴും വഴക്ക് പറഞ്ഞാണ് മാതാപിതാക്കൾ ഫോൺ മക്കളുടെ കൈയിൽനിന്ന് വാങ്ങുക. കാർട്ടൂണും മറ്റും കാണുന്നതിനായി ചെറിയ കുട്ടികൾപോലും ഫോൺ ഇത്തരത്തിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിനിടയിൽ ഒരു എട്ട് വയസുകാരന് സംഭവിച്ചത് വൻ അബദ്ധമാണ്. അമ്മയുടെ ഫോൺ ഉപയോഗിച്ച് 70,000 ലോലിപോപ്പുകളാണ് മകൻ വാങ്ങിക്കൂട്ടിയത്.

ആമസോണിൽ നിന്ന വന്ന ഓർഡർ കണ്ട് അമ്മ സ്ത്ബ്ധയായിപ്പോയി. ഏകദേശം 4200 ഡോളറാണ് (മൂന്നര ലക്ഷം രൂപ) അമ്മയുടെ അക്കൗണ്ടിൽനിന്ന് നഷ്ടമായത്. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. ഫീറ്റൽ ആൽക്കഹോൾ സ്പെക്ട്രം ഡിസോർഡർ (FASD) ബാധിച്ച ലിയാം തന്റെ കൂട്ടുകാർക്കായി ഒരു കാർണിവൽ നടത്താൻ ഉദ്ദേശിച്ചിരുന്നു. ഇതിനായി ലോലിപോപ്പുകൾ സമ്മാനമായി നൽകാനും വിചാരിച്ചിരുന്നു. എന്നാൽ ലോലിപോപ്പുകൾ ഓർഡർ ചെയ്തപ്പോൾ എണ്ണം കുറച്ചധികമായിപ്പോയി.

ഇതുമായി ബന്ധപ്പെട്ട് അമ്മ ഹോളി ലാഫാവേഴ്സ് ഫെയ്സ്ബുക്കിൽ ഒരു കുറിപ്പും പങ്കുവെച്ചു. മകൻ ലിയാം 30 പെട്ടി ലോലിപോപ്പുകൾ ഓർഡർ ചെയ്തെന്നും ആമസോൺ അത് തിരിച്ചയക്കാൻ അനുവദിക്കുന്നില്ലെന്നും അവർ കുറിച്ചു. ആമസോണുമായി ബന്ധപ്പെട്ടപ്പോൾ ഡെലിവറി നിരസിക്കാൻ അവർ നിർദേശിച്ചിരുന്നു. എന്നിട്ടും 22 പെട്ടി ലോലിപോപ്പുകൾ ഹോളിയുടെ വീട്ടിലെത്തി.

ഹോളിയുടെ പോസ്റ്റ് കണ്ടതോടെ അയൽക്കാരും സുഹൃത്തുക്കളും ചെറിയ കട നടത്തുന്നവരുമെല്ലാം അധികമുള്ള ലോലിപോപ്പ് വാങ്ങാൻ മുന്നോട്ടുവന്നു. ഒടുവിൽ മാധ്യമങ്ങളിൽ വാർത്ത കൂടി വന്നതോടെ മുഴുവൻ പണവും തിരികെ നൽകാൻ ആമസോൺ തയ്യാറായി.

‘ഒന്നോ രണ്ടോ പെട്ടി വാങ്ങാമെന്ന് വാഗ്ദാനം ചെയ്തവർക്കും പോസ്റ്റ് പങ്കുവെച്ചവർക്കും നന്ദി. അവയെല്ലാം വിറ്റുപോയെന്ന് ഞാൻ വിശ്വസിക്കുന്നു. കുറച്ച് ലോലിപോപ്പുകൾ പള്ളികളും സ്കൂളുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് സംഭാവന ചെയ്തു.’ ഹോളി ഫെയ്സ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *