ഐപിഎല്ലിൽ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരൂ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. രാത്രി 7.30ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് മഴ ഭീഷണിയുണ്ട്. ഐപിഎല്ലിൽ വിരാട് കോലിയും എം എസ് ധോണിയും അവസാനമായി നേർക്കുനേർ വരുന്ന പോരാട്ടമാകുമോ ഇതെന്ന ആകാംക്ഷയും ആരാധകര്‍ക്കുണ്ട്.

സ്വന്തം തട്ടകത്തിൽ പ്ലേ ഓഫ് ഉറപ്പിക്കാനായാണ് ആര്‍സിബി ഇറങ്ങുന്നതെങ്കില്‍ ചെന്നൈക്ക് ഇത് മാനം കാക്കാനുള്ള അവസരമാണ്. പത്ത് മത്സരങ്ങളിൽ എട്ടിലും തോറ്റ ചെന്നൈ സൂപ്പർ കിംഗ്സിന് നഷ്ടപ്പെടാൻ ഒന്നും തന്നെയില്ല. ഇനിയുള്ള നാലിലും ജയിച്ച് തല ഉയർത്തി മടങ്ങണം. പത്ത് മത്സരങ്ങൾ പിന്നിടുമ്പോൾ ചെന്നൈയാക്കായി ഈ സീസണില്‍ 200ന് റണ്‍സ് പിന്നിട്ട ഒരേയൊരു ബാറ്റര്‍ ശിവം ദുബെ മാത്രമാണെന്ന് പറയുമ്പോള്‍ ചെന്നൈയുടെ ബാറ്റിംഗ് പ്രതിസന്ധിയുടെ ആഴമറിയാം. എങ്കിലും പഞ്ചാബിനെതിരെ സാം കറൻ തകർത്തടിച്ചത് ടീമിന് പ്രതീക്ഷയാണ്.

പ്രോട്ടീസ് യുവതാരം ഡെവാൾഡ് ബ്രെവിസിന്റെ വലിയ ഇന്നിംഗ്സ് കാത്തിരിക്കുന്നുണ്ട് ആരാധകർ. അമ്പേ പരാജയമാകുന്ന ബൗളിംഗ് യൂണിറ്റിലും ഇന്ന് പരീക്ഷണങ്ങൾക്ക് സാധ്യതയുണ്ട്. എന്നാല്‍ ആർസിബി ഈ സീസണിൽ വേറെ ലെവലാണ്. 14 പോയന്റുമായി പ്ലേ ഓഫിനായുള്ള പോരിൽ മുൻപന്തിയിലുണ്ട് വിരാട് കോലിയും സംഘവും. കന്നി കീരീടത്തിന് ഇതിലും മികച്ചൊരു സമയം ഇനി കിട്ടാനില്ലെന്ന് ആര്‍സിബിക്ക് നന്നായി അറിയാം.

റൺവേട്ടക്കാരിൽ മുന്നിലുള്ള വിരാട് കോലിയുടെ മിന്നും ഫോമാണ് ടീമിന്റെ കരുത്ത്. ദേവ്ദത്ത് പടിക്കലും ക്യാപ്റ്റൻ രജത് പാട്ടിദാറും ടിം ഡേവിഡും മികച്ച പിന്തുണ നൽകിയാൽ ചിന്നസ്വാമിയിൽ വെടിക്കെട്ട് ഉറപ്പ്. ഡൽഹിക്കെതിരെ തകർത്തടിച്ച ക്രുണാൽ പാണ്ഡ്യയും ചെന്നൈക്ക് വെല്ലുവിളിയാകും. പരിക്കേറ്റ ഫിൽ സാൾട്ട് ഓപ്പണിംഗിൽ തിരിച്ചെത്തുമോയെന്നാണ് ആകാംക്ഷ. ജോഷ് ഹേസൽവുഡിന്റെ നാല് ഓവറുകളും ചെന്നൈ ബാറ്റർമാർ അതിജീവിക്കേണ്ടി വരും.

ഈ സീസണിൽ ചെപ്പോക്കിലേറ്റ 50 റൺസ് തോൽവിക്ക് പകരം വീട്ടുകയാണ് ചെന്നൈയുടെ ലക്ഷ്യം.2008ലെ ആദ്യ സീസണുശേഷം ആദ്യമായിട്ടായിരുന്നു ആര്‍സിബി ചെപ്പോക്കില്‍ വിജയം നേടിയത്. ഇതുവരെ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ 21 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ ആര്‍സിബിക്ക് 12 ജയങ്ങള്‍ മാത്രമാണ് നേടാനായത്.
