വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് ഉപദേശം സ്വീകരിച്ച് പ്രസവം വീട്ടിലാക്കിയ ദമ്പതികൾക്കെതിരെ പരാതി. ‘ഹോം ബർത്ത് എക്‌സ്പീരിയൻസ്’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ ഉപദേശം സ്വീകരിച്ച് പ്രസവം വീട്ടിലാക്കിയ ചെന്നൈ സ്വദേശികളായ ദമ്പതികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ജെസിബി ഓപ്പറേറ്ററായ 36 വയസുകാരൻ മനോഹരനും ഭാര്യ സുകന്യയുമാണ് തങ്ങളുടെ മുന്നാമത്തെ കുഞ്ഞിന്റെ പ്രസവം വീട്ടിലാക്കിയത്. ആയിരത്തോളം പേരുള്ള ഗ്രൂപ്പിന്റെ ഉപദേശം സ്വീകരിച്ച മനോഹരൻ ഗർഭിണിയായ സുകന്യയെ ഡോക്ടറെ കാണിച്ചിരുന്നില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

പ്രദേശത്തെ പബ്ലിക് ഹെൽത്ത് ഓഫീസർ നൽകിയ പരാതിയെ തുടർന്ന് കുന്ദ്രത്തൂർ പൊലീസാണ് ദമ്പതികൾക്കെതിരെ കേസ് എടുത്തത്. മെഡിക്കൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചാണ് മനോഹരൻ കുഞ്ഞിന്റെ പ്രസവം വീട്ടിലാക്കിയതെന്നാണ് പരാതിയിൽ പറയുന്നത്.

സംഭവത്തിൽ മനോഹരനെ ചോദ്യം ചെയ്തതോടെയാണ് വാട്‌സാപ്പ് ഗ്രൂപ്പിന്റെ പങ്ക് പുറത്തുവരുന്നത്. മുമ്പ് രണ്ട് കുഞ്ഞുങ്ങളുടെയും പ്രസവം ആശുപത്രിയിലാക്കിയിരുന്ന മനോഹരൻ മുന്നാമത്തെ കുഞ്ഞിന്റെ പ്രസവം വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് ഉപദേശം സ്വീകരിച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഗ്രൂപ്പിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളെ തുടർന്ന് പരിശോധനകൾ ഒഴിവാക്കുകയായിരുന്നു.

നവംബർ 17 നായിരുന്നു സുകന്യയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നുള്ള നിർദ്ദേശങ്ങളെ മുൻനിർത്തി മനോഹരൻ തന്നെ പ്രസവത്തിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. പരാതിയ്ക്ക് പിന്നാലെ അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ വൈദ്യസഹായം നൽകുമെന്ന് മെഡിക്കൽ ഓഫീസർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *