കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡിലും സമീപത്തെ കെട്ടിടങ്ങളുടെ ഇടനാഴികളിലും പൂവാലശല്ല്യവും വിദ്യാർത്ഥികളുടെ ലഹരി ഉപയോഗവും വർധിക്കുന്നു.

രാവിലെയും വൈകുന്നേരവുമാണ് പൂവാലന്മാർ സ്റ്റാൻഡിൽ വിലസുന്നത്. ബൈക്കുകളിലെത്തുന്ന പൂവാലൻമാർ പെൺകുട്ടികളോട് മോശമായി പെരുമാറുന്നുണ്ടെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു.

ബസ് സ്റ്റാൻഡിലെ വെയ്റ്റിംഗ് ഷെഡിനോട് ചേർന്നുള്ള ഇടവഴിയിലും കെട്ടിടങ്ങളുടെ ഇടനാഴികളിലുമാണ് ഇവർ തമ്പടിക്കുന്നത്. കൂടാതെ, വ്യാപകമായി ലഹരി ഉപയോഗിച്ചാണ് ഇവർ സംഘം ചേർന്ന് എത്തുന്നതെന്നും നാട്ടുകാർ പറയുന്നു.

വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറുന്നത് പതിവായതോടെ ചില സ്കൂ‌ൾ അധികൃതരുടെ പരാതിയെത്തുടർന്ന് സ്റ്റാൻഡിൽ പോലീസിന്റെ പരിശോധന ശക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ പരിശോധന ഇല്ലാതായതോടെ സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമായി ബസ് സ്റ്റാൻഡ് മാറിയിരിക്കുകയാണെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ പരാതി.

സമീപത്തെ കെട്ടിടങ്ങളുടെ ഇടനാഴികളിലെല്ലാം സിഗരറ്റ് കുറ്റികളുടെയും നിരോധിച്ച പുകയില ഉത്പന്നങ്ങളുടെയും കവറുകളുടെ ശേഖരം കാണാം. ലഹരി ഉപയോഗിച്ച ശേഷം വിദ്യാർത്ഥികൾ തമ്മിലുള്ള അസഭ്യവർഷവും സംഘർഷവും പതിവാണ്.

രാവിലെയും വൈകുന്നേരവും ബസ് സ്റ്റാൻഡിൽ പോലീസിൻ്റെ നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You missed