തൃശൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി. അഞ്ചാംപരുത്തിയിൽ പാർത്ഥസാരഥി മാസ്റ്ററുടെ പുരയിടത്തിലാണ് അതിപുരാതനരീതിയിൽ നിർമ്മിച്ചിട്ടുള്ള കിണർ കണ്ടെത്തിയത്.

പുരയിടത്തിൽ മാലിന്യങ്ങൾ കുഴിച്ചു മൂടാൻ കുഴിയെടുക്കുമ്പോഴാണ് കിണർ കണ്ടെത്തിയത്.കളിമൺ റിംഗുകൾ ഉപയോഗിച്ച് നിർമ്മിച്ച കിണറാണ് കേടുപാടുകളില്ലാത്ത വിധത്തിൽ കാണപ്പെട്ടത്.

അടുത്തിടെ തമിഴ്നാട്ടിലെ കീലടിയിലെ ഉദ്ഖനനത്തിൽ കണ്ടെത്തിയ ടെറാക്കോട്ട റിംഗ് വെല്ലിനോട് സാമ്യമുള്ള കിണറാണ് ഇവിടെ കണ്ടെത്തിയത്.ടെറാക്കോട്ട റിംഗ് വെല്ലിന്2000വർഷം പഴക്കം ഉണ്ടെന്നാണ് കാർബൺ ഏജ് ടെസ്റ്റിൽ വ്യക്തമായിട്ടുള്ളത്.

കളി മണ്ണിൽ ചുട്ടെടുത്ത 80 സെന്റീമീറ്റർ വ്യാസമുള്ള എട്ട് റിങ്ങുകൾകൊണ്ടാണ് കിണർ നിർമ്മിച്ചിട്ടുള്ളത്.ഭൂനിരപ്പിൽ നിന്നും ഏഴടി താഴ്ചയിൽ നിന്നാണ് കിണർ തുടങ്ങുന്നത്. ഇത്രയു മണ്ണ് കിണറിനു മുകളിൽ കാണുന്നത് ഇതിന്റെ കാലപ്പഴക്കം കാണിക്കുന്നു.

അഡ്വാൻസ് കാർബൺ ഏജ് ടെസ്റ്റ് വഴി കൃത്യമായ പഴക്കം നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. തൃക്കണാ മതിലകവും, മുസിരിസും ഉൾപ്പെടുന്ന ഈ മേഖലയുടെ ചരിത്ര പ്രാധാന്യം പരിഗണിച്ചാൽ പ്രാചീന പരിഷ്‌കൃത സമൂഹം ഈ പ്രദേശത്ത് താമസിച്ചിരുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോൾ കണ്ടെത്തിയ പുരാവസ്തു നൽകുന്നതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡിസ് ഡയറക്ടർ എം.ആർ രാഘവ വാര്യർ അടങ്ങുന്ന പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘവും, ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയും സ്ഥലം സന്ദർശിച്ചു.

ചരിത്രാശം ഒട്ടും ചോർന്നുപോകാതെ ഭാവി തലമുറയ്ക്കും ചരിത്ര ഗവേഷണ വിദ്യാർത്ഥികൾക്കും ഉപയോഗപ്പെടും വിധം കണ്ടെടുത്ത സ്ഥലത്തുതന്നെ അതി പ്രാചീനമായ മനുഷ്യവാസത്തിന്റെ ശേഷിപ്പായി പുരാവസ്തു വകുപ്പിന്റെ അനുമതിയോടെ സൂക്ഷിക്കുവാനാണ് സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കൂടിയായ മാഷിന്റെ തീരുമാനം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *