തിരുവനന്തപുരം: കന്യാകുമാരി കരുങ്കല്‍ ബെത്‌ലഹേം നഴ്സിങ് കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി, നെയ്യാറ്റിന്‍കര സ്വദേശി ആന്‍സിജിയുടെ മരണത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നടപടി. കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നുവെന്ന് ആരോപിച്ച് അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന് കാട്ടി ആന്‍സിജി സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.

കോളജിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ ആന്‍സിജി, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നിയന്ത്രണം മറികടന്ന് കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നുവെന്ന് പറഞ്ഞ് അധ്യാപിക ആന്‍സിജിയെ പരസ്യമായി ശാസിച്ചിരുന്നു. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മകള്‍ കോളജില്‍ ഫോണ്‍ കൊണ്ടുപോയിട്ടില്ലെന്ന് ആന്‍സിജിയുടെ പിതാവ് ബി അനില്‍ വ്യക്തമാക്കി. ബാഗ് പരിശോധിച്ചെങ്കിലും ഫോണ്‍ കണ്ടെത്തിയിരുന്നില്ല. കോളജ് ഹോസ്റ്റലില്‍ നിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയതിനെതിരെ വിദ്യാര്‍ഥികള്‍ സമരം ചെയ്തിരുന്നു. ഈ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ പുറത്താക്കുകയും, വലിയ പിഴയൊടുക്കിയ ശേഷമാണ് തിരിച്ചെടുത്തതെന്നും പിതാവ് ആരോപിച്ചു. സമരം ചെയ്തതിന്റെ പേരില്‍ മാനേജ്മെന്റ് വിവിധ രീതിയില്‍ സമ്മര്‍ദം ചെലുത്തുകയും പ്രതികാര നടപടി സ്വീകരിക്കുകയും ചെയ്തുവെന്നാണ് മാതാപിതാക്കളുടെ പരാതി.

ആന്‍സിജിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കരുങ്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹപാഠികളുടെ മൊഴി രേഖപ്പെടുത്തി വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കോളജ് മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

