സ്തനവലിപ്പം കൂട്ടുന്നതിന് നടത്തിയ ശസ്ത്രക്രിയ രഹസ്യമായി പകർത്തി സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചതിൽ ആശുപത്രിക്കെതിരെ യുവതി. ചൈനയിലെ ഹെനാൻ പ്രവശ്യയിലെ ആശുപത്രിയിൽ ജനുവരിയാണ് ശസ്ത്രക്രിയ നടന്നത്. അഞ്ച് മാസത്തിന് ശേഷം വളരെ യാദൃശ്ചികമായി തന്റെ ശസ്ത്രക്രിയ വിഡിയോ ടിക് ടോക്കിലൂടെ കാണാനിടയായത് തന്നെ ഞെട്ടിച്ചുവെന്ന് യുവതി പറയുന്നു.
ബാൻഡേജുകൾ വെച്ചുകെട്ടി അനസ്തേഷ്യയെ തുടർന്ന് മയക്കത്തിലായിരുന്നു യുവതി. ഈ സമയം ആരോ തന്റെ വിഡിയോയും ചിത്രങ്ങളും പകർത്തുകയും സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം. വിഡിയോ തന്റെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും ആശുപത്രി അധികൃർ പരസ്യമായി മാപ്പ് പറയണമെന്നും യുവതി ആവശ്യപ്പെട്ടു.
എന്നാൽ ആരോപണം ആശുപത്രി അധികൃതർ പൂർണമായും നിഷേധിച്ചു. ആശുപത്രിക്ക് ഇതില്‍ പങ്കില്ലെന്നും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ മൂന്ന് മാസം കൂടുമ്പോൾ നീക്കം ചെയ്യുന്നതിനാൽ വിഡിയോ പകർത്തിയ ആളെ കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
എന്നാൽ ഓപ്പറേഷൻ തിയറ്റർ പോലെ തീർത്തും സുരക്ഷിതവും സ്വകാര്യവുമായ ഇടത്ത് പുറത്ത് നിന്ന് ഒരാൾക്ക് കയറി വിഡിയോ പകർത്താൻ കഴിയില്ല. കൂടാതെ മുറിയിൽ ഡോക്ടർമാരും നഴ്സും ഉണ്ടായിരുന്നെന്നും യുവതി വ്യക്തമാക്കി. തനിക്ക് ആശുപത്രി അധികൃതർ നഷ്ടപരിഹാരം നൽകണമെന്നും യുവതി ആവശ്യപ്പെട്ടു.