വാഷിങ്ടൺ: പെൻസിൽവേനിയയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രസംഗിക്കുകയായിരുന്ന മുൻ യു.എസ്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ ഉണ്ടായത് അപ്രതീക്ഷിത ആക്രമണം. വേദിയിൽ സംസാരിക്കുന്നതിനിടെയാണ് അക്രമി ട്രംപിന് നേരേ വെടിയുതിർത്തത്. തുടരെത്തുടരെ മൂന്ന് തവണ അക്രമി വെടിയുതിർത്തതോടെ ട്രംപ് നിലത്തേക്ക് വീണു. ഉടൻ തന്നെ രക്ഷാപ്രവർത്തകർ എത്തി ട്രംപിനെ വലയം ചെയ്തു.

ഇതിനിടെ തുടരെ അക്രമി വെടിയുതിർത്തു കൊണ്ടേയിരുന്നുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് നിലത്ത് നിന്ന് ചോരയൊലിക്കുന്ന മുഖവുമായാണ് ട്രംപ് എഴുന്നേറ്റത്.

ട്രംപിനെതിരേ നടന്ന അക്രമണം വധശ്രമമായിരുന്നുവെന്ന് എഫ്ബിഐ ഉദ്യോഗസ്ഥൻ കെവിൻ റോജക് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ, ട്രംപിന്റെ മകൻ എറിക് ട്രംപ് ‘ഇതു പോലൊരു പോരാളിയെയാണ് അമേരിക്കയ്ക്കാവശ്യം’ എന്ന തലക്കെട്ടോടെ ട്രംപ് ചോരയൊലിക്കുന്ന മുഖവുമായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു..

ട്രംപിന്റെ വലത്തെ ചെവിയിലാണ് വെടിയേറ്റത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം കാറിനരികിലെത്തുകയും തുടർന്ന് ആശുപത്രിയിലേക്ക് പോയതായും റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ ട്രംപ് സുരക്ഷിതനായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടതായും ബ്ലൂം ബെർഗ് റിപ്പോർട്ട് ചെയ്തു.

ശരീരത്തിലേക്ക് വെടിയുണ്ട തുളച്ചു കയറി. വലിയ രീതിയിൽ രക്തസ്രാവമുണ്ടായി. അപ്പോഴാണ് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായതെന്നാണ് സംഭവത്തെക്കുറിച്ച് ട്രംപ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. നിലത്ത് വീണിടത്ത് നിന്ന് ചോരയൊലിക്കുന്ന മുഖത്തോടെ എഴുന്നേറ്റ ട്രംപ് ‘പോരാടൂ’ എന്ന് ഉറക്കെ വിളിച്ചു പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അക്രമി കൊല്ലപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിപാടിയിൽ പങ്കെടുത്ത മൂന്നു പേർക്ക് വെടിയേറ്റിട്ടുണ്ട്. മൂന്നുപേരും യുവാക്കളാണെന്നും ഇതിൽ ഒരാൾ മരിച്ചുവെന്നും രണ്ടുപേരുടെ നില ഗുരുതരമെന്നും ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തുവിടുമെന്നാണ് നിയമപാലകർ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed