ചെന്നൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഇന്ത്യന്‍ മുന്‍ താരം ദിനേശ് കാര്‍ത്തിക്ക്. സമൂഹമാധ്യമങ്ങളില്‍ പുറത്തുവിട്ട കുറിപ്പില്‍ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തി. 2022ല്‍ ട്വന്റി 20 ലോകകപ്പിലാണ് താരം അവസാനമായി ഇന്ത്യന്‍ കുപ്പായത്തിലെത്തിയത്. കഴിഞ്ഞ സീസണ്‍ ഐപിഎല്ലിലും താരം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഭാഗമായിരുന്നു.

ആരാധകരോടും പരിശീലകരോടും സഹതാരങ്ങളോടും തന്നെ നയിച്ച ക്യാപ്റ്റന്മാരോടും കാര്‍ത്തിക്ക് നന്ദി പറഞ്ഞു. കോടിക്കണക്കിന് ആളുകള്‍ രാജ്യത്ത് ക്രിക്കറ്റ് കളിക്കുന്നുണ്ട്. അവരില്‍ നിന്നും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാണ്. ഈ വര്‍ഷങ്ങളില്‍ തനിക്ക് പിന്തുണ നല്‍കിയ മാതാപിതാക്കള്‍ക്കും പങ്കാളി ദീപികയ്ക്കും നന്ദിയെന്നും താരം വ്യക്തമാക്കി.

ഇന്ത്യയ്ക്ക് വേണ്ടി 26 ടെസ്റ്റുകളും 94 ഏകദിനങ്ങളും 60 ട്വന്റി 20കളും കാര്‍ത്തിക്ക് കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലുമായി 3,000ത്തിലധികം റണ്‍സ് താരം അടിച്ചുകൂട്ടി. 2007ലെ ട്വന്റി 20 ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ഇന്ത്യന്‍ ടീമില്‍ കാര്‍ത്തിക്ക് അംഗമായിരുന്നു.

ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരൂ, പഞ്ചാബ് കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളില്‍ താരം കളിച്ചു. 2013ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്‍ കിരീടവും കാര്‍ത്തിക്ക് സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You missed