അബുദാബി: ഒന്നരക്കോടിയോളം രൂപയുമായി അബുദാബിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി മുങ്ങിയതായി പരാതി. അബുദാബിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയായിരുന്ന കണ്ണൂര്‍ നാറാത്ത് സ്വദേശി മുഹമ്മദ് നിയാസിനെതിരായാണ് പരാതി. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആറ് ലക്ഷം ദിര്‍ഹം അപഹരിച്ചതായാണ് അബുദാബി പൊലീസില്‍ ലുലു ഗ്രൂപ്പ് നല്‍കിയ പരാതി.

മാര്‍ച്ച് 25-ന് ഡ്യൂട്ടിയ്‌ക്കെത്തേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യത്തോടെയാണ് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാഷ് ഓഫിസില്‍നിന്ന് ആറ് ലക്ഷം ദിര്‍ഹത്തിന്റെ കുറവ് അധികൃതര്‍ കണ്ടുപിടിച്ചു.ക്യാഷ് ഓഫിസില്‍ ജോലിചെയ്യുന്നതുകൊണ്ട് നിയാസിന്റെ പാസ്പോര്‍ട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതുകൊണ്ട് നിയാസിന് സാധാരണ രീതിയില്‍ യുഎഇയില്‍നിന്ന് പുറത്തുപോകാന്‍ സാധിക്കില്ല.

കഴിഞ്ഞ 15 വര്‍ഷമായി നിയാസ് ലുലു ഗ്രൂപ്പിലാണ് ജോലിചെയ്തിരുന്നത്. എറണാകുളം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയില്‍ ഒപ്പം താമസിച്ചിരുന്നു. സംഭവത്തിന് പിന്നാലെ നിയാസിന്റെ കുടുംബം നാട്ടിലേക്ക് രക്ഷപ്പെട്ടതായും സൂചനയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *