ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീർ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനം ഗംഭീർ സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവച്ചു. ബിജെപി നേതാവായ ഗംഭീർ ഈസ്റ്റ് ഡൽഹിയെയാണ് ലോക്സഭയിൽ പ്രതിനിധീകരിക്കുന്നത്. ക്രിക്കറ്റിൽ ഏറ്റെടുത്ത ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും അവ പൂർത്തിയാക്കാനാണ് രാഷ്ട്രീയം നിർത്തുന്നതെന്നുമാണ് ഗംഭീറിന്റെ വിശദീകരണം.

‘രാഷ്ട്രീയ ചുമതലകളിൽ നിന്ന് എന്നെ ഒഴിവാക്കണമെന്നു ബഹുമാനപ്പെട്ട പാർട്ടി പ്രസിഡന്റ് ജെ.പി.നഡ്ഡാജിയോട് ഞാൻ അഭ്യർഥിച്ചു. ക്രിക്കറ്റിൽ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ജനങ്ങളെ സേവിക്കാൻ എനിക്ക് അവസരം നൽകിയതിനു ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ജയ്ഹിന്ദ്’ എന്നായിരുന്നു എക്സിൽ ഗംഭീർ കുറിച്ചത്.

2019 മാർച്ചിൽ ബിജെപിയിൽ ചേർന്ന ഗംഭീർ, അതിനുശേഷം ഡൽഹിയിൽ പാർട്ടിയുടെ പ്രമുഖ മുഖമായി മാറുകയായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 6,95,109 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈസ്റ്റ് ഡൽഹിയിൽ നിന്നും അദ്ദേഹം വിജയിച്ചത്. അതേസമയം,2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗൗതം ഗംഭീറിന് സീറ്റു ലഭിക്കില്ലെന്നു നേരത്തെ തന്നെ അഭ്യൂഹം പരന്നിരുന്നു. ഇതു മുൻകൂട്ടി കണ്ടാണ് ഗംഭീർ രാഷ്ട്രീയം അവസാനിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You missed