അഹമ്മദാബാദ്: കടലിലെ പൊന്ന് എന്നറിയപ്പെടുന്ന ഗോൽ മത്സ്യത്തെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ച് ഗുജറാത്ത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഗോൽ ഫിഷിനെ ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്. അഹമ്മദാബാദിൽ നടന്ന ദ്വിദിന ഗ്ലോബൽ ഫിഷറീസ് കോൺഫറൻസ് ഇന്ത്യ എന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം.
ഗോൽ മത്സ്യത്തെ സംരക്ഷിക്കുക, അവയെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഗോൽ ഫിഷിനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലിയ മത്സ്യങ്ങളിൽ ഒന്നാണ് ഗോൽ മത്സ്യം. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും സമുദ്രമേഖലകളിൽ സ്വർണ-തവിട്ട് നിറത്തിലാണ് ഗോൽ മത്സ്യം കാണപ്പെടുന്നത്. ഇതിന് ഒന്നര മീറ്ററോളം നീളം വരും.
വിപണിയിൽ ലക്ഷങ്ങളാണ് ഗോൽ മത്സ്യത്തിന്റെ വില. മത്സ്യത്തിന്റെ നീളം കൂടുന്തോറും വിലയും വർധിക്കും.നിരവധി ഔഷധ ഗുണങ്ങൾ ഗോൽ മത്സ്യത്തിനുണ്ട്. ആൺ മത്സ്യങ്ങൾക്കാണ് കൂടുതൽ വില കിട്ടുക. 30 കിലോ വരുന്ന മത്സ്യത്തിന് നാലോ അഞ്ചോ ലക്ഷമാണ് വില വരുന്നത്. ബിയറും വൈനുമുണ്ടാക്കാൻ ഗോൽ മത്സ്യം ഉപയോഗിക്കാറുണ്ടെന്നതും ഇവയുടെ മറ്റൊരു പ്രത്യേകതയാണ്.