കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രിയിൽ മൃതദേഹം മാറി നൽകി. ചെറുവള്ളി മാൻകുഴിയിൽ കമലാഷിയമ്മയുടെ മൃതദേഹമാണ് ആശുപത്രിക്കാർ മാറി നൽകിയത്. സംസ്കാരത്തിനു ശേഷമാണ് സംഭവം തിരിച്ചറിഞ്ഞത്.

കൂട്ടിക്കൽ സി എസ് ഐ പള്ളിയിൽ വ്യാഴാഴ്ച രാവിലെ 10ന് സംസ്കരിക്കാനിരുന്ന ചോറ്റി സ്വദേശിനി പുത്തൻ പറമ്പിൽ ജോണിന്റെ ഭാര്യ ശോശാമ്മ 86 ന്റെ മൃതദേഹവും തമ്മിലാണ് മാറിപോയത്.

പ്രായാധിക്യ രോഗങ്ങളെ തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ശോശാമ്മ അന്നുതന്നെ മരണപ്പെട്ടിരുന്നു. ബന്ധുമിത്രാദികൾ എത്തിച്ചേരുന്നതിന് താമസം വരും എന്നതിനാൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ബന്ധുമിത്രാദികൾ എത്തി മൃതദേഹം സംസ്കാരത്തിന് കൊണ്ടുപോകുവാൻ തയ്യാറെടുക്കുമ്പോഴാണ് മൃതദേഹം മാറിപ്പോയ വിവരമറിയുന്നത്. സംഭവമറിഞ്ഞ് ആശുപത്രിക്ക് മുൻപിൽ വൻ പ്രതിഷേധം ഉണ്ടായി.

ഒടുവിൽ ആശുപത്രി അധികൃതരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഇരു കൂട്ടരുടെയും ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചയിൽ പ്രശ്നങ്ങൾ പരിഹരിച്ചു. ഹൈന്ദവ ആചാരപ്രകാരം സംസ്കരിച്ച മൃതദേഹത്തിന്റെ അവശേഷിപ്പ് ഇന്ന് തന്നെ പുത്തൻപറമ്പിൽ ശോശാമ്മയുടെ ബന്ധുക്കൾക്ക് ക്രൈസ്തവ ആചാരപ്രകാരം സംസ്കരിക്കാൻ നൽകും.