പരിസ്ഥിതി ലോല മേഖല (ഇഎസ്എ) പരിധിയില്‍ നിന്ന് ജനവാസ മേഖലകളും കൃഷിഭൂമികളും പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. വൈദ്യുതി-പരിസ്ഥിതി മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഇഎസ്എയുമായി ബന്ധപ്പെട്ട ആശങ്കകളില്‍ സംസ്ഥാന സര്‍ക്കാരിന്റെയും പരിസ്ഥിതി വകുപ്പിന്റെയും നിലപാട് കേന്ദ്രത്തെ അറിയിക്കും. പശ്ചിമഘട്ടത്തിലെ ജനവാസ മേഖലകളെ നിര്‍ദിഷ്ട ഇഎസ്എ വിജ്ഞാപന പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ പുതിയ നീക്കം.

ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രാദേശിക തലത്തില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍, കേരളം സമര്‍പ്പിച്ച ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രം അടുത്തിടെ രൂപീകരിച്ച വിദഗ്ധ സമിതി അംഗങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കാനും യോഗത്തില്‍ തീരുമാനമായി.

പരിസ്ഥിതി ലോല മേഖലകളുടെ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും വിദഗ്ധ സമിതിയുമായുള്ള ചര്‍ച്ചകള്‍ നടക്കുക.ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ തീരുമാനിക്കുന്നതിനായി ഈ മാസം 30ന് മുഖ്യമന്ത്രി വിഡി സതീശന്റെ അധ്യക്ഷതയില്‍ വനം, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം ചേരുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

പരിസ്ഥിതി സെക്രട്ടറി എംജി രാജമാണിക്യം ഐഎഎസും പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വ്യാഴാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തു.കേന്ദ്രത്തിന്റെ തീരുമാനം കേരളത്തിലെ മലയോര ജില്ലകളില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന് സിപിഎം അടുത്തിടെ ചൂണ്ടിക്കാണിച്ചിരുന്നു. ഇടുക്കി, വയനാട് ജില്ലകളിലെ 31 ഗ്രാമങ്ങളെ പൂര്‍ണമായും 92 ഗ്രാമങ്ങളെ ഭാഗികമായും നിര്‍ദിഷ്ട ഇഎസ്എ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയെന്നുമാണ് സിപിഎം പ്രസ്താവനയില്‍ പറയുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *