കാസർകോട് പള്ളിക്കര കല്ലിങ്കലിൽ കടലിൽ കുളിക്കാനിറങ്ങിയതിനെ തുടർന്ന് ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ രണ്ട് യുവാക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ചീരംചിറ വാഴപ്പള്ളിയിലെ ബാലുവിന്റെ മകൻ അങ്കിത് (20), ചിങ്ങവനം പാത്താമുട്ടത്തെ എബ്രഹാമിന്റെ മകൻ അപ്പു ടി. എബ്രഹാം എന്നിവരാണ് കടലിലെ ഒഴുക്കിൽപ്പെട്ട് മരണത്തിന് കീഴടങ്ങിയത്.

ഞായറാഴ്ച വൈകിട്ടോടെയായിരുന്നു ദാരുണ സംഭവം . നാല് പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘം പ്രശസ്തമായ ബേക്കൽ ബീച്ച്തീരത്തൂടെ നടന്ന്, പള്ളിക്കര റെഡ് മൂൺ ബീച്ചിന് ഒരു കിലോമീറ്റർ തെക്കോട്ട് മാറി വിജനമായ സ്ഥലത്ത് കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അപ്പുവും അങ്കിത്തും ശക്തമായ തിരമാലകളെ അതിജീവിച്ച് തിരിച്ചുവരാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ അലൻ സോണി, അലൻ ദേവസ്യ എന്നിവർ പരിഭ്രാന്തരായി ബീച്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡിനെ വിവരമറിയിക്കുകയായിരുന്നു.

ഉടൻ തന്നെ ബേക്കൽ തീരദേശ പൊലീസും പ്രാദേശിക നാട്ടുകാരും മൽസ്യത്തൊഴിലാളികളും ചേർന്ന് ഞായറാഴ്ച രാത്രി വൈകിയും കടലിൽ വിപുലമായ തെരച്ചിൽ നടത്തിയെങ്കിലും ഇരുട്ടും ശക്തമായ കടൽക്ഷോഭവും പ്രതിരോധം തീർത്തു. തുടർന്ന്, ബേക്കൽ പൊലീസും തളങ്കര തീരദേശ പൊലീസും ഫയർഫോഴ്സും സംയുക്തമായി ഇന്ന് രാവിലെ മുതൽ തെരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കുകയായിരുന്നു.

രാവിലെ 12 മണിയോടെ അപ്പു ടി. എബ്രഹാമിന്റെ മൃതദേഹം ചിത്താരി പുഴയിൽ നിന്നും ഉച്ചയ്ക്ക് 1.30-ഓടെ അങ്കിത്തിന്റെ മൃതദേഹം മട്ടുന്തല അഴിമുഖത്ത് നിന്നുമാണ് പൊലീസും നാട്ടുകാരും ചേർന്ന് കണ്ടെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വിനോദയാത്രയ്ക്ക് എത്തിയ കൗമാരക്കാരുടെ അപ്രതീക്ഷിത വിയോഗ വാർത്ത അറിഞ്ഞ് ചങ്ങനാശ്ശേരിയിലെ ഇവരുടെ ജന്മനാടും സങ്കടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *