വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധങ്ങളില്‍ അതീവ ജാഗ്രത വേണമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. വിവാഹത്തിന് മുമ്പ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരാണ്. അതുകൊണ്ടുതന്നെ ബന്ധത്തില്‍ ജാഗ്രത പാലിക്കണം. സുപ്രീം കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഒരു പുരുഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉപദേശം. വിവാഹിതനായിരുന്ന പ്രതി, വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് സ്ത്രീയുടെ പരാതി.

വിവാഹത്തിന് മുമ്പ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരാണ്. അവരുടെ ബന്ധത്തിന്റെ ആഴം എന്തുതന്നെയായാലും, വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്ന് മനസ്സിലാകുന്നില്ല. വിവാഹത്തിന് മുമ്പ് ആരും ആരെയും വിശ്വസിക്കരുത്. ഇതു പറയുമ്പോള്‍ ഞങ്ങള്‍ പഴഞ്ചനെന്ന് ഒരുപക്ഷേ നിങ്ങള്‍ കരുതിയേക്കാം. ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.

2022 ല്‍ ഒരു മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് ഏകദേശം 30 വയസ്സുള്ള പരാതിക്കാരി, പ്രതിയായ യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് ഡല്‍ഹിയിലും ദുബായിലും വച്ച് പലതവണ വിവാഹ വാഗ്ദാനം നല്‍കി യുവതിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയശേഷം വഞ്ചിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. തന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും, സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *