കാസർകോട്ടെ 17 വയസുകാരിയായ ആദിവാസി പെൺകുട്ടിയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. കൊലപാതകം നടത്തി 15 വർഷങ്ങൾക്കുശേഷം പ്രതി പൊലീസിന്റെ പിടിയിലായി. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ് അറസ്‌റ്റിലായത്. കാസർകോട് രാജപുരം എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി പെൺകുട്ടി എം സി രേഷ്‌മയുടെ തിരോധാനക്കേസിലാണ് ഇപ്പോൾ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
രേഷ്മയുടെത് കൊലപാതകമെന്ന് തെളിയിക്കാൻ വഴിത്തിരിവായത് ഒരു എല്ലിൻ കഷ്ണമാണ്. ഒരു എല്ലിന്റെ ഭാഗം ലഭിച്ചതിൽനിന്നും നടത്തിയ ഡിഎൻഎ പരിശോധനയിൽ അത് രേഷ്‌മയുടേതാണെന്ന് തെളിഞ്ഞുവെന്ന് കുടുംബം അറിയിച്ചു. രേഷ്‌മയെ കൊലപ്പെടുത്തി പുഴയിൽത്തള്ളിയെന്ന് ബിജു നേരത്തേ മൊഴിനൽകിയിരുന്നു. എന്നാൽ രേഷ്മയുടെ മൃതദേഹം ലഭിക്കാത്തതിനാൽ പ്രതിയെ അറസ്‌റ്റ് ചെയ്‌തിരുന്നില്ല.
2010 ജൂൺ 6നാണ് ബളാംതോട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽനിന്നും പ്ലസ്‌ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തിൽ ടിടിസി പരിശീലത്തിനെത്തിയ രേഷ്‌മയെ കാണാതാകുന്നത്. പിന്നീട് 2011 ജനുവരി 19ന് പെൺകുട്ടിയുടെ അച്ഛൻ എം സി രാമൻ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അമ്പലത്തറ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തി. പ്രതീക്ഷ വിഫലമായി. അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താനായില്ല. പിന്നാലെ പെൺകുട്ടിയെ പാണത്തൂർ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് എന്നയാൾ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. അവർ പൊലീസിൽ പരാതിയും നൽകി.
ഇതിന് പിന്നാലെയാണ് 2021ൽ ഹേബിയസ് കോർപസ് ആയി ആദ്യകേസ് ഫയൽ ചെയ്തത്. 2022 വരെ കേസ് തുടർന്നു. എന്നാൽ കേസ് തൃപ്തികരമല്ലെന്നും സിബിഐക്ക് വിടണമെന്നും കാണിച്ച് ബന്ധുക്കൾ 2023ൽ വീണ്ടും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. തുടർന്ന് കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ബിജു പൗലോസിനെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കാനാകാതെ അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്ന് കുടുംബം വീണ്ടും കോടതിയിൽ നൽകിയ പരാതിയിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു.
2024 ഡിസംബർ 9ന് രേഷ്‌മ തിരോധാനക്കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ബിജു പൗലോസ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതായി ബന്ധുക്കളും ആദിവാസി സംഘടനകളും ആരോപിച്ചിരുന്നു. തുടർന്ന് 2021ൽ പൊലീസിൻ്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും കാണിച്ച് കേരള പട്ടിക ജാതി സമാജം (കെപിജെഎസ്) സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ കുടുംബത്തോടൊപ്പം ചേർന്ന് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.
ആദ്യം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. അറസ്‌റ്റ് ഉണ്ടാകാൻ സാധ്യതയുള്ള ഘട്ടങ്ങളിലെല്ലാം പ്രതി ഹൈക്കോടതിയിൽനിന്നും മുൻകൂർ ജാമ്യം നേടിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. പ്രതി രാജ്യം വിടാതിരിക്കാൻ പ്രതിയുടെ പാസ്പോർട്ട് അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ ഒരു എല്ലിന്റെ ഭാഗം ലഭിച്ചതിൽനിന്നും നടത്തിയ ഡിഎൻഎ പരിശോധനയിൽ അത് രേഷ്‌മയുടേതാണെന്ന് തെളിഞ്ഞിരിക്കുന്നത്. ക്രൈംബ്രാഞ്ച് കണ്ണൂർ എസ്‌പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.