2025-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) മത്സരത്തിന് മാർച്ച് 21-ന് തുടക്കമാകുമെന്ന് ബി.സി.സി.ഐ. വൈസ് പ്രസഡന്റ് രാജീവ് ശുക്ല അറിയിച്ചു. ഇന്ന് ബി.സി.സി.ഐ. ആസ്ഥാനത്ത് നടന്ന യോഗത്തിന് പിന്നാലെയാണ് ശുക്ല ഐ.പി.എൽ. മത്സരങ്ങളെ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്. മെയ് 25-നായിരിക്കും അവസാനമത്സരം. വനിതാ പ്രീമിയർ ലീഗിന്റെ മത്സരത്തീയതി സംബന്ധിച്ചുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
ബി.സി.സി.ഐയുടെ. പുതിയ സെക്രട്ടറിയേയും ട്രഷററേയും തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ യോഗത്തിലാണ് ഐ.പി.എൽ. മത്സരങ്ങൾ സംബന്ധിച്ച തീരുമാനങ്ങളും കൈക്കൊണ്ടത്. നേരത്തെ, ഈ വർഷത്തെ ഐ.പി.എൽ. മാർച്ച് 23-ന് തുടങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. തീയതി തിരുത്തിക്കൊണ്ടുള്ള അറിയിപ്പ് രാജീവ് ശുക്ല തന്നെ നൽകിയത്. ഒരു വർഷത്തേക്ക് പുതിയ കമ്മിഷണറെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
ജനുവരി 18,19 തീയതികളിൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ബി.സി.സി.ഐ. യോഗങ്ങളിലായിരിക്കും മത്സരക്രമം സംബന്ധിച്ചടക്കമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുക. ഐ.പി.എൽ. 2025 മെഗാ ലേലത്തിൽ 639.15 കോടി മുതൽമുടക്കിൽ 182 കളിക്കാരുടെ ലേലമാണ് നടന്നത്.