ഇന്ത്യ- ഓസ്ട്രേലിയ ബോക്സിങ് ഡേ ടെസ്റ്റിനു ദിവസങ്ങൾ മാത്രം നിൽക്കെ പരിശീലനത്തിനു നൽകിയ പിച്ച് സംബന്ധിച്ച് വിവാദം. ഇന്ത്യൻ താരങ്ങൾക്ക് നെറ്റ് പ്രാക്ടീസിനു നൽകിയ പിച്ചുകൾ പഴയതാണെന്ന ആക്ഷേപമാണ് ഉയരുന്നു. ഓസീസ് താരങ്ങൾ പുതിയ പിച്ചിലാണ് പരിശീലനം നടത്തുന്നത്. ഈ വിവേചനമാണ് വിവാദമായത്.
വിഷയം സംബന്ധിച്ചു ഇന്ത്യൻ പേസർ ആകാശ് ദീപ് പത്ര സമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിനായി നിർമിച്ച പിച്ചിലാണ് പരിശീലിക്കുന്നത്. ബൗൺസ് കുറവാണ്. പരിശീലന പിച്ചുകളിൽ ഇത്തരത്തിൽ ബൗൺസ് കുറവ് ഉണ്ടാകാറുണ്ട്. അതിനാൽ ആശങ്കയില്ലെന്നുമായിരുന്നു പ്രതികരിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യൻ ടീം പഴയ പിച്ചിലാണ് പരിശീലനം നടത്തിയത്. പന്ത് നേരിടുന്നതിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പരിക്കേറ്റതും ഇന്ത്യക്ക് ആശങ്കയായിട്ടുണ്ട്. ഓസീസ് പരിശീലിക്കുന്ന പിച്ച് നല്ല പേസും ബൗൺസുമുള്ളതാണ്.
മെൽബണിൽ ഒരുക്കിയിരിക്കുന്ന പിച്ച് പേസിനു അനുകൂലമാണെന്നു പിച്ച് ക്യൂറേറ്റർ വ്യക്തമാക്കിയിരുന്നു. നാളെ മുതൽ ഇന്ത്യയും ഇത്തരം പിച്ചുകളിൽ തന്നെ പരിശീലനം തുടങ്ങുമെന്നും ക്യൂറേറ്റർ പറഞ്ഞു. മത്സരത്തിനു മൂന്ന് ദിവസം മുൻപ് മാത്രമാണ് ഇത്തരം പിച്ചുകൾ പരിശീലനത്തിനു നൽകുകയുള്ളു. തിങ്കളാഴ്ച ഇന്ത്യൻ ടീമിനു പരിശീലനമില്ലായിരുന്നുവെന്നും ക്യൂറേറ്റർ കൂട്ടിച്ചേർത്തു.