പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ സൂപ്പര്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഓസിസിനെതിരെ 295 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ബുംറയുടെയും സിറാജിന്റെയും പേസ് ബൗളങ്ങില്‍ ഓസിസ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നീതീഷ് റെഡ്ഡിയും ഹര്‍ഷിത് റാണയും ഒരു വിക്കറ്റ് വീതം വീഴ്ത്തി.വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും നീതീഷ് റെഡ്ഡി ഒരു വിക്കറ്റും വീഴ്ത്തി. ഓസിസ് നിരയില്‍ ട്രാവിസ് ഹെഡ് ആണ് ടോപ്‌സ്‌കോറര്‍. സെഞ്ച്വറിയിലേക്ക് കുതിച്ച ട്രാവിസ് ഹെഡ് ഇന്ത്യന്‍ നായകന്‍ ബുംറയുടെ പന്തില്‍ പുറത്തായി വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ക്യാച്ചെടുത്തു താരത്തെ മടക്കുകയായിരുന്നു.

മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സുമായി നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസിന് ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (13 പന്തില്‍ നാല്)യെ അതിവേഗം മടക്കി. സിറാജിന് ഖവാജയുടെ വിക്കറ്റ്. നാലിന് 17 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഓസീസിന്, അഞ്ചാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചറി കൂട്ടുകെട്ടാണ് തുണയായത്. സ്റ്റീവ് സ്മിത്ത് (60 പന്തില്‍ 17) റണ്‍സിന് പുറത്തായി. ഒരു ഘട്ടത്തില്‍ ഇരുവരും ചേര്‍ന്ന് 62 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ എത്തിച്ചത്.

ഉറച്ചുനിന്നു പൊരുതിയ ട്രാവിസ് ഹെഡിനെ പിന്നാലെ ബുംറ പുറത്താക്കി. 101 പന്തുകള്‍ നേരിട്ട ട്രാവിസ് ഹെഡ് 89 റണ്‍സ് നേടിയാണ് പുറത്തായത്. ഹെഡിന്റെ മടക്കത്തിനു ശേഷം മിച്ചല്‍ മാര്‍ഷും പ്രതിരോധിച്ചു നോക്കിയെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയെറിഞ്ഞ 44ാം ഓവറില്‍ താരം ബോള്‍ഡായി. 67 പന്തില്‍ 47 മാര്‍ഷിന്റെ സമ്പാദ്യം.

ഓപ്പണര്‍ നഥാന്‍ മക്‌സ്വീനി സംപൂജ്യനായും, നൈറ്റ് വാച്ച്മാനായി എത്തിയ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് (രണ്ട്), മാര്‍നസ് ലബുഷെയ്ന്‍ (മൂന്ന്) എന്നിവരാണ് ഓസീസ് ഇന്നിങ്‌സില്‍ മൂന്നാം ദിവസം പുറത്തായ മറ്റുള്ളവര്‍.

യശസ്വി ജയ്സ്വാളിന് പുറമേ സൂപ്പര്‍ താരം വിരാട് കോഹ് ലിയും സെഞ്ച്വറി അടിച്ചതോടെ മൂന്നാം ദിനം ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. ടെസ്റ്റില്‍ കഴിഞ്ഞ കുറെ നാളുകളായി മുന്‍കാല പ്രകടനങ്ങളെ അപേക്ഷിച്ച് വേണ്ടത്ര ഫോമിലേക്ക് ഉയരാന്‍ കഴിയാത്തതില്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് കോഹ് ലിയുടെ മിന്നുന്ന സെഞ്ച്വറി നേടിയത്. 143 പന്തില്‍ നിന്ന് എട്ടു ബൗണ്ടറിയുടെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെയാണ് കോഹ് ലിയുടെ മാസ്മരിക പ്രകടനം. കോഹ് ലിയുടെ 30-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഒന്നാം ഇന്നിംഗ്സിലെ 46 റണ്‍സിന്റെ ലീഡോടെ 534 റണ്‍സാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്ക് മുന്നില്‍ വച്ചിരുന്ന വിജയലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *